Followers

Wednesday 22 December 2010

പ്രകൃതി


ഇരവെന്‍ പ്രിയന്റെ കണ്ണിലെ വിഷാദം പോലെ
ചിലപ്പോള്‍ കനത്തും,മറ്റു ചിലപ്പോള്‍നിലാവ് പെയ്തും.
പകലെന്‍ പ്രിയന്റെ ചുണ്ടിലെ പ്രകാശം പോലെ
ചിലപ്പോള്‍ നേര്‍ത്തും,ചിലപ്പോള്‍ കനല്ചൂടുതിര്‍ത്തും.
ഉഷസ്സ് ,അവന്റെ മോഹത്തിന്‍ ജ്ഞാനോദയം 
പുല്‍നാമ്പിലെ മഞ്ഞിന്‍ കണികകള്‍ ,
തൊടുക്കും  മഴവില്ലവന്റെ , വര്‍ണ്ണമായാ ലോകം,
ശ്യാമാംബരം,സ്വപ്നത്തിന്‍ നിറം ചാലിച്ച ചിത്രലേഖനതുണി
സന്ധ്യയവന്റെ അലയുന്ന മിഴികളിന്‍ ആഴത്തിനോളവും.
മഴയെൻ പ്രിയന്റെ തോരാത്ത സാന്ത്വനം പോലെ
മഴമുകിലോളങ്ങൾ അവന്റെ ഹൃദയതാളത്തിൻ ആന്ദോളനങ്ങൾ
ഇളം തെന്നൽ,കാതിൽ മൂളാത്തൊനീണങ്ങൾ
കാട്ടുപൂക്കളിൻ ഗന്ധം,പ്രണയത്തിൻ സൗരഭ്യം
അവനെനിയ്ക്കു രാവ്‌,പകൽ,മഴ,കാറ്റ്‌
അവനെന്നിൽ നിറയും  പ്രകൃതി.

Thursday 30 September 2010

നിവര്‍ത്തനം


കണ്‍വട്ടത്തെങ്കിലും 
അന്തമില്ലാത്ത ചായാപഥതിനും അപ്പുറത്താണ് നീയെന്നറിയുമ്പോള്‍
മിഴിക്കോണിലെ മഞ്ഞുരുകി നീര്‍ചോലയായി ,പുഴയായി 
കടലിനപ്പുരത്തെയ്ക്ക്     കുതിയ്ക്കാന്‍ വെമ്പല്‍ കൊണ്ട് ,താഴേയ്ക്ക്...
കനല്ചൂടെരിയുന്ന നെരിപ്പോടായി മാറിയ കവിള്‍ത്തടം  
നീര്‍ചോലയെ നീരാവിയാക്കി, മേലേയ്ക്കു...
മനസ്സിനെ വീണ്ടും  മരുഭൂമിയാക്കി 
ഈ പുഴയുടെ ഒഴുക്കും കവരുന്നു  നീയെന്നോ?
നെഞ്ചില്‍ അമരുന്ന നീറ്റ്കക്കയ്ക്കൊപ്പം 
പുകയുന്ന ഹൃദയത്തിന്‍ മേളപ്പെരുക്കങ്ങള്‍... 
നിന്റെ ഉദയങ്ങള്‍ എന്റെ ദിനങ്ങള്‍ക്കും മേലെഴുത്താകുമ്പോള്‍ ,
നിന്റെ രാത്രികള്‍ എന്റെ ആത്മനൊമ്പരങ്ങലാകുമ്പോള്‍  
അറിയുന്നു  ഞാന്‍..
ഇത്  അസമയമാണ്,
(നിന്നിലെയ്ക്ക് എത്താനുള്ള വഴി എനിയ്ക്ക് മുന്‍പില്‍ അദ്രിശ്യമാകുന്നു,
തെളിയാതെ  തെളിഞ്ഞു  മരുപച്ച പോലെ...)
ആയിരം ഭാവഭേദങ്ങള്‍ സ്ഫുരിയ്ക്കുന്ന  എന്റെ നിതാന്തമൌനത്തിലെയ്ക്ക് 
ഊര്‍ന്നു വീഴുന്ന കണ്ണീര്‍കണങ്ങള്‍ ...
അവയുടെ  ഭാരത്താല്‍ അലയടങ്ങാമനം ഇരമ്പി മറിയുന്നു...
എങ്കിലും,
നിന്റെ നേരുകള്‍ക്കു മുന്‍പില്‍ ഞാനിന്നു അല്പം നിശ്ശബ്ദയാവട്ടെ.

Friday 27 August 2010

നടക്കട്ടെ ഇരുളിനോപ്പം..


ക്ഷേത്രത്തിനു മുന്‍പിലുള്ള കൈതക്കാട് മിഴി തുറക്കുന്നത് ഗ്രാമീണ നന്മ
ഉണരുന്ന തീവണ്ടിപാതയിലേയ്ക്ക്.
സന്ധ്യകളില്‍, ദീപാരാധനയ്ക്കു ശേഷം കുട്ടികളുടെ കുസൃതികള്‍ നോക്കി കുളക്കടവില്‍ ഇരിക്കുമ്പോഴാവും കുളപ്പടവ് കുലുങ്ങി തീവണ്ടിയുടെ വരവ് അറിയിക്കുക.
കുട്ടികളപ്പോള്‍ കൈകോര്‍ത്ത്‌ പിടിച്ചു, ഒരു കാല്‍ പടവിലും മറ്റേതു വെള്ളത്തിലും ആഴ്ത്തി,പതുക്കെ കുളത്തിന്‍റെ തണുപ്പ്‌ തൊട്ടറിയുകയാവും. പടവ് കുലുങ്ങേണ്ട താമസം തട്ടിപ്പിടഞ്ഞു എഴുനേറ്റു ഒരോട്ടമാണ്.എന്‍റെ വെപ്രാളം പകര്‍ന്ന ഞെട്ടലില്‍ തിരിഞ്ഞു നോക്കി,
ഒരു നിമിഷം ശങ്കിച്ച് എനിയ്ക്ക് പുറകെ അവരും.ഒടുവില്‍ തീവണ്ടിയ്ക്കൊപ്പം കിതച്ചു കൊണ്ട് ഞങ്ങളും..
അരണ്ട വെളിച്ചം നിറച്ച പെട്ടിക്കൂടുകള്‍ അമര്‍തിക്കിതച്ചു കടന്നുപോകുമ്പോള്‍ പാതയ്ക്ക് സമാന്തരമായ് ഓടി കൈവീശി പരസ്പരം നോക്കി പൊട്ടിച്ചിരിക്കുന്ന ഞങ്ങള്‍...

"ഈ അമ്മയ്ക്ക് ഒരു നാണവും ഇല്ലേ, വയസ്സുകാലത്ത് ഈ തടിയും വെച്ച് ഇങ്ങനെ ഓടാന്‍...?",ആമിയുടെ സ്നേഹ ശാസനം...

ഉണ്ണിയെ ചേര്‍ത്തുപിടിച്ചു അവളെ നോക്കി കണ്ണ് ഇറുക്കുമ്പോള്‍ ,
എന്‍റെ കൈകള്‍ തട്ടിമാറ്റി , ഒരു മത്സരത്തിന്റെ ലഹരി കെട്ടടങ്ങാത്ത തന്‍റെ മിഴികള്‍
അകന്നു പോകുന്ന തീവണ്ടിയ്ക്കൊപ്പം പായ്ക്കുന്ന അവന്‍...
തിരിച്ചു കൈതക്കാടിറങ്ങി,ക്ഷേത്രവും ,കുളവും കടന്നു അലസമായി ഒരു നടത്തം,ഒട്ടും ധൃതി വെക്കാതെ...

ഈ ക്ഷേത്രവും, കുളപ്പടവും,കൈതക്കാടും തീവണ്ടിപ്പാതയും ഇന്നെനിക്കന്ന്യമാവുന്നത് ഞാനറിയുന്നു...അല്ലെങ്കില്‍ ഈ ഓര്‍മ്മകളില്‍ നിന്ന്,ഈ സത്യങ്ങളില്‍ നിന്ന് ,അങ്ങകലെയ്ക്ക് ഒളിച്ചോടാന്‍ എന്നെ പ്രേരിപ്പിക്കുന്നത് എന്താണ്?
മുന്പ് ഇവിടെ വന്നാല്‍ ഗ്രാമീണ സൌന്ദര്യം മിഴികളിലും മനസ്സിലും ആവാഹിയ്ക്കാന്‍ തിടുക്കം കൂട്ടിയിരുന്ന ഞാന്‍ ഇപ്പോഴെന്തേ നാല് ചുവരുകള്‍ക്കുള്ളില്‍ ,പുസ്തക കൂമ്പാരങ്ങള്‍ക്ക് നടുവില്‍ ഇലചുരുട്ടി പുഴുവിനെ പോലെ... പതുങ്ങി...?നഗരരാത്രികള്‍ സമ്മാനിച്ച തിരക്കുകള്‍ക്കിടയില്‍ എപ്പോഴോ ,തേഞ്ഞു തീരാറായ ചന്ദ്രക്കലയില്‍ ഏറി,മിഴികള്‍ ആകാശം തുഴയുമ്പോള്‍,നക്ഷത്രകണ്ണുകള്‍ ചിമ്മി മേഘപരപ്പുകള്‍ വകഞ്ഞുമാറ്റി ഇരുളില്‍ അലിയുന്ന ഗഗനചാരികള്‍...തീവണ്ടിപ്പാതകളുടെ പൂര്‍ണ്ണത പോലെ വിമാനങ്ങളുടെ സഞ്ചാരപഥം സങ്കല്‍പ്പിക്കാന്‍ എനിക്കൊരിക്കലും കഴിയാറില്ല.അവ എനിക്കെന്നും അമൂര്തങ്ങളായ നിശാചരികള്‍ ആയിരുന്നു.എന്‍റെ ചിന്തകളുടെ അപൂര്‍ണ്ണത പോലെ തെളിഞ്ഞും മറഞ്ഞും അവ..
ഇമയടച്ച് തുറക്കുന്ന വേഗത്തില്‍ രാത്രി പകലാകുമ്പോള്‍, ഗ്രാമവും ഗ്രാമക്കാഴ്ച്ചകളും എനിക്കന്യമാവുന്നു...പകലിന്‍റെ കത്തുന്ന രശ്മികള്‍ എന്നെ അന്ധയാക്കുമ്പോള്‍, യാന്ത്രികതയ്ക്കൊപ്പം ഒഴുകുന്ന ഞാനും എന്‍റെ ആത്മാവും..എങ്കിലും ചിന്തകളുടെ സ്വകാര്യതയില്‍ മനസ്സിലെ ഓര്‍മ്മകൂട് തുറക്കുമ്പോള്‍ അറിയാതെ രാത്രിയാവാന്‍ മോഹിച്ചുപോവുന്നു...
വെറുതെ ഇരുളിനോപ്പം മാനത്തേയ്ക്ക് നോക്കി,തീവണ്ടിപ്പാതയിലൂടെ ലക്‌ഷ്യം തെറ്റാതെ മുന്നോട്ടു കുതിയ്ക്കാന്‍...ഗഗനചാരികളുടെ സഞ്ചാരപഥം തേടി..

Saturday 21 August 2010

സ്വപ്നങ്ങളുടെ തുമ്പസ്മിതം

മനസ്സാകും പൂക്കൂടയില്‍ ഒരായിരം വസന്തങ്ങളുടെ കാക്കപൂക്കളും മുക്കുറ്റികളും
വിരിയിച്ചു കൊണ്ട് വീണ്ടുമൊരു പൊന്നോണം...
ഈ ദിനം എനിയ്ക്ക് ,കഴിഞ്ഞുപോയ കാലം നെഞ്ചില്‍ നിറച്ച സൌഭഗങ്ങളുടെയും വരാനിരിക്കുന്ന സന്ത്വനങ്ങളുടെയും കണക്കെടുപ്പിന്റെ നാള്...
എന്തിനോ വേണ്ടി പൂത്തുകൊഴിയുന്ന നാലുമണിപൂക്കളുടെ
സൌരഭ്യം എന്നെ വെറുതെ ഭ്രമിപ്പിച്ചിരുന്നു...
കാത്തുകാത്തിരുന്നു ഒടുവില്‍ വിടര്‍ന്നു പുഞ്ചിരിയ്ക്കുന്ന
അവയ്ക്കും എന്റെ സ്വപ്നങ്ങളോളം ആയുസ്സേ ഉണ്ടായിരുന്നുള്ളൂ...
എങ്കിലും, മഴനൂല്‍ കനപ്പിച്ച മലരുകള്‍ പോലെ നീയെന്ന സാന്ത്വനം ഉള്ളില്‍
പകര്‍ന്ന നിര്‍മ്മലമായ നോവുകള്‍...
തേകി തെളിഞ്ഞ മനസ്സില്‍ സ്വപ്നത്തിന്റെ ഉറവ പൊട്ടിയൊഴുകുന്നത്
ഞാനറിഞ്ഞു തുടങ്ങിയ നാളുകള്‍...
രൂപവും ഭാവവുമില്ലാത്ത സ്വപ്നങ്ങള്‍ക്ക് ഞാന്‍ നല്‍കിയ നിറചാര്‍ത്തുകള്‍...
അവ തെച്ചിയായും ചെമ്പരത്തിയായും കോളാമ്പിപൂക്കളായും വിടര്‍ന്ന നാളുകള്‍...
മനസ്സില്‍ ഒരു തുമ്പപാടം ഉയര്‍ത്തിയ,ഉണര്‍ത്തിയ നേരുകള്‍...
കൂടെ വന്നു കൂട്ട് നിന്ന് , ഞാനുണ്ട് കൂടെയെന്ന് ,നീയറിയിച്ച നിമിഷങ്ങള്‍..
മനസ്സിലെ മഞ്ഞുരുക്കുന്ന ഇളം വെയിലായി നീ മാറിയ ദിനങ്ങള്‍...
നിനവുകളില്‍ നിറഞ്ഞ നീയെന്ന നാദം ഉള്ളിലുയര്‍ത്തിയ ഓണപൂവിളികള്‍...
അതില്‍, ഒരു നിറവായി,നിനവായി ,സ്വപ്നമായി,മഴമേഘങ്ങളായി,പൂവിതളായി ,
പൊന്‍തുവലായി
വെറുതെ തെന്നി നീങ്ങിയ മനസ്സ്..വരണ്ട മരുഭൂവില്‍ ഒരു നീര്‍മണിസ്മിതം..
എഴുകടലും കടന്നു പരന്നൊഴുകിയ നിലാസ്മിതത്തില്‍ ഓളങ്ങള്‍ക്കൊപ്പം
ചാഞ്ചാടി നീയും ഞാനും
പിന്നിട്ട നിര്‍മ്മമതയുടെ നാള്‍വഴികള്‍...
പിന്നെ ഒരു സാമീപ്യത്തിന്റെ നനുത്ത സാന്ത്വനമായി എനിക്കൊപ്പം ചേര്‍ന്ന നിന്റെ വാക്കുകളും.
കല്ലില്‍ കനവു കടഞ്ഞ് ,വാക്കില്‍ കവിത വിരിയിച്ച്,എന്നെ തൊട്ടറിഞ്ഞ നീ ഇന്നെവിടെയാണ്‌?
കാതില്‍ നേര്‍ത്ത സംഗീതമായി,ഹൃദയതാളമായി നീ പതിച്ച നാളുകള്‍...
മധുരതരമായ ഒരു സ്വപ്നം പോലെ ഉണര്‍ന്നു എഴുനേറ്റപ്പോള്‍ മാഞ്ഞുപോയ നീ...
വീണ്ടും കണ്ണീര്‍ തണുപിച്ച കവിള്‍തടങ്ങളുമായി ഇവിടെ ഞാന്‍ ....
ആ കണ്ണീരില്‍ അലിഞ്ഞുചേര്‍ന്ന് ഒരു പെരുമഴക്കാലം തീര്‍ക്കാന്‍
ഞാ ന്‍കാത്തിരിക്കുന്നുണ്ടാവാം എന്ന ബോധ്യത്തോടെ അങ്ങകലെ നീയും...???????
ഉള്ളില്‍ വീണ്ടുമൊരു തിരുവോണപുലരി ...
കാലം അണിയിക്കുന്ന മായാപൂക്കളങ്ങള്‍...
സ്വപ്നങ്ങളുടെ തുമ്പസ്മിതം ...

എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍...


Monday 14 June 2010

കടലിനു തീപിടിയ്ക്കുന്നു

ദൂരെ,
എന്റെ കടല്‍ എരിയുകയാണ്
പഴുത്ത മണല്‍ തിട്ടകളില്‍ തട്ടി
നനുത്ത നുര തിളച്ചുരുകുന്നു.
എനിക്ക്
പൊള്ളിതുടങ്ങിയിരിക്കുന്നു....
ഉയര്‍ന്നു പൊങ്ങുന്ന നീരാവിയേറ്റ്
മധ്യാഹ്ന സൂര്യനും ആറി തുടങ്ങി..
അവന്‍ തണുത്തുറയുകയാണോ ?

ഇന്നലെവരെ എന്റെ കടല്‍ ശാന്തമായിരുന്നു .
അതിന്റെ നിശ്ശബ്ദ സംഗീതവും അനന്തമായ നീലിമയും
അവളെ ഭ്രമിപ്പിച്ചത് ഞാനറിയാതെ പോയതാണോ?
അതിന്റെ നനുത്ത സ്പര്‍ശവും മോഹിപ്പിക്കുന്ന ശൈത്യവും
അവളെ നീറ്റിതുടങ്ങിയതും ഞാനറിഞ്ഞില്ല.
ഒരു നിശ്വാസത്തിന്റെ കോളിളക്കത്തില്‍ തിളയ്ക്കുന്ന അലമാലകള്‍
വല്ലാതെ ഭയപ്പെടുത്തുന്നു...
അവയുടെ കറുപ്പും വെളുപ്പും എന്റെ മുന്നില്‍ വാതുവെക്കുന്നു.
ആരോ മൌനമായ് എന്നുള്ളില്‍ ഓതീടുന്നു,
നീയെന്ന കടലിനു തിരമാലകളേക്കാള്‍ ചേര്‍ച്ച അഗ്നിനാളങ്ങളാണ്...
മഞ്ഞയും ചുവപ്പും പച്ചയും നീലയും കലര്‍ന്ന ജ്വാലകള്‍.
നിന്റെ നിറമുള്ള സ്വപ്നങ്ങളുടെ കത്തുന്ന നാമ്പുകള്‍ പോലെ...
അവ,വെയിലും മഴയുമേറ്റ്,വാടാതെ,തളിര്‍ക്കാതെ,മുരടിച്ചും,കുരുടിച്ചും,
ഇരുളും ചൂടും കുടിച്ചു മയങ്ങട്ടെ,
തോല്‍വിയുടെ ഇത്തിരി മധുരം നുണഞ്ഞ്.

ഇവിടെ ഞാന്‍ കാത്തിരിപ്പ്‌ തുടരുകയാണ്,
ദിശമാറി വീശിയ കാറ്റുപോലെ എങ്ങു നിന്നോ വന്ന്,
ഒരുയാത്രാമൊഴി പോലും ചൊല്ലാതെ മറഞ്ഞ അവനു വേണ്ടി...
അവസാനത്തെ ഇലയും കൊഴിയും മുന്‍പ്,
ചായം വറ്റിത്തുടങ്ങിയ കണ്ണന്‍ചിരട്ടകളില്‍ പുതിയ നിറക്കൂട്ടുകളുമായി
അവന്‍ വീണ്ടും വരാതിരിക്കില്ല...

Tuesday 27 April 2010

പറയാത്ത വാക്ക്


നിന്‍ മിഴിമുനകളിന്‍ ഒരു കീറു വെട്ടത്തില്‍
ഇളകിയാടുന്നെന്നാര്‍ദ്ര സ്വപ്നധൂളികള്‍,
പറയാത്ത വാക്കിന്റെ നിശ്ശബ്ദ സംഗീതം പോല്‍
ഉന്മാദമാടി തിമര്‍ക്കുന്ന നേരം,
ഒരു നോക്കിന്‍ രെശ്മിയില്‍ ഇരുളുരുകി മായുമ്പോള്‍
ഇരമ്പ്‌ന്നുവോ പ്രണയം വീണ്ടുമെന്‍ ഹൃദയത്തില്‍?
പ്രണയിക്കുന്നു ഞാനീ പറയാത്ത വാക്കിനെ
മിഴിക്കോണില്‍ തുളുമ്പും മോഹമഴവില്ലിനെ
പറയില്ല ,പറയുവാനാവില്ലെനിക്കെന്നോ
പറയുവാനേറെ കൊതിയതുണ്ടെങ്കിലും .
തെല്ലു മനമിടറിയും ,മിഴിനീരു തൂവിയും
നെടിയ നെടുവീര്‍പ്പിലവ എരിഞ്ഞടങ്ങവേ
ഭഗ്നമോഹം നീറ്റും മാനസമുരയ്ക്കുന്നു,
അണമുറിയാത്തോരീ മൌന പ്രവാഹത്തെ
വാക്കിനാല്‍ തടകെട്ടി നിര്‍ത്തുവതില്ല ഞാന്‍.

Saturday 13 March 2010

സൂഫി പറയാതെ പോയ കഥ

മേലെ പുല്ലാരത്ത് തറവാട്ടിലെ കാര്‍ത്യായനി എന്ന യുവതി ദേവിയായും ബീവിയായും അവരോധിക്കപ്പെടുമ്പോള്‍ സൂഫി പറയാതെ പോയ കാര്യങ്ങള്‍ ആലോചിച്ചു അന്തം വിട്ടിരിക്കുകയാണ് ഒരു കൂട്ടം പ്രേക്ഷകര്‍.പ്രണയത്തിനു വേണ്ടി സ്വന്തം മതം പോലും ഉപേക്ഷിക്കാന്‍ തയ്യാറായ യുവതിയുടെ ത്യാഗത്തെ പറ്റി കഥാകാരന്‍ ഊന്നി പറയുമ്പോള്‍ ,പ്രണയത്തിനു പുതിയ നിര്‍വ്വചനങ്ങള്‍ തേടി അലയുകയാണ് പലരും.ഇത് വരെ അറിഞ്ഞ പ്രണയം സൌഹൃദമാണ്,പങ്കു വെക്കലാണ്,സത്യസന്ധതയാണ് ,മനസ്സ് തുറന്ന സംഭാഷണമാണ്,മൌനത്തിലും സംവദിക്കലാണ് ,ഒരേ ദിശയിലൂടെയുള്ള സഞ്ചാരമാണ്...
ബൈബിള്‍ പറയുന്നു...
സ്നേഹം ക്ഷമയും അനുകമ്പയുമാണ്‌ സ്നേഹം ഒരിക്കലും അസൂയയോ ആത്മപ്രശംസയോ പ്രോത്സാഹിപ്പിക്കുന്നില്ല.തന്റെ ഇഷ്ടാനിഷ്ടങ്ങള്‍ പങ്കാളിയില്‍ അടിച്ചു എല്പിക്കല്‍ അല്ല യഥാര്‍ത്ഥ പ്രണയം.പ്രണയത്തില്‍ മുന്‍ കൊപത്ത്തിനോ വെറുപ്പിനോ സ്ഥാനമില്ല സ്നേഹം എല്ലാം സഹിക്കുന്നു,വിശ്വസിക്കുന്നു,പ്രതീക്ഷിക്കുന്നു.
എല്ലാത്തിനുമുപരി
സ്നേഹം ശാശ്വതമാണ്..

ഖുറാന്‍ പറയുന്നു...
മുസ്ലിം വിവാഹങ്ങളുടെ ഉദ്ദേശം തന്നെ കുടുംബത്തിനു ജന്മം നല്‍കലാണ് ,സ്വസ്ഥമായും സമാധാനമായും പങ്കാളിയോടൊപ്പം മനഃശ്ശാന്തിയോടെ കഴിയാന്‍.
ശാന്തി
,സ്വസ്ഥത എന്നിങ്ങനെ ഇവിടെ പറയുമ്പോള്‍ വിശാലമായ
അര്ത്ഥതലങ്ങളാണ് ഖുറാന്‍ ഉദ്ദേശിക്കുന്നത്.ശാരീരികവും മാനസീകവും ബൌദ്ധികവും ആത്മീയവും വൈകാരികവുമായ സ്വസ്തഥ.കാരണം ഇസ്ലാമിക വിവാഹങ്ങള്‍ മനുഷ്യന്റെ പുനരുല്‍പാദനത്തിനോ ഭോഗേച്ഛ തീര്‍ക്കുവാണോ ഉള്ള നിയമപരമായ അനുമതിയല്ല.
ഓരോ
വ്യക്തിയ്ക്കും തന്നില്‍ അന്തര്‍ലീനമായിരിക്കുന്ന കഴിവുകളെ വികസിപ്പിക്കാന്‍
ഉതകുന്ന
സ്വസ്ഥവും ശാന്തവുമായ ഒരു സമുഹത്തെ വാര്ത്തെടുക്കാനാണ് ദൈവം ഇസ്ലാമിനോട് ആവിശ്യപ്പെടുന്നത് .സാമൂഹിക ക്ഷേമത്തിന് പരസ്പരാശ്രയവും സ്നേഹവും അത്യാവിശ്യമാണെന്ന സിദ്ധാന്തത്തില്‍ അധിഷ്ടിതമാണ് ഇസ്ലാമിക വിവാഹങ്ങള്‍ .
ഭഗവത് ഗീതയില്‍ പറയുന്നു......
സ്നേഹം ഭക്തിയും ശുശ്രൂഷയുമാണ്.ഒരു വ്യക്തിയുടെ ബാഹ്യ സൌന്ദര്യം നമ്മെ
അയാളിലെയ്ക്ക് അടുപ്പിയ്ക്കുന്നതല്ല പ്രണയം.അത് വെറും ആകര്‍ഷണം മാത്രമാണ്.
അത്
നമ്മുടെ ഇന്ദ്രിയങ്ങളെ മാത്രമേ ഉണര്‍ത്തുന്നുള്ളൂ.പരസ്പരാകര്‍ഷണം
നൈമിഷികമാണ്
. എന്നാല്‍ യഥാര്‍ത്ഥ പ്രണയമോ കാലതീതവും അനശ്വരവും.
പൂര്‍ണ്ണ
മനസ്സോടെ സ്വാര്‍ത്ഥതാല്‍പര്യവും മറ്റും പരിത്യജിച്ചു ഒരു വ്യക്തിയ്ക്ക് വേണ്ടി ആത്മാര്‍പ്പണം നടത്തുമ്പോഴെ നമ്മുടെ പ്രണയം പൂര്‍ണ്ണവും സത്യസന്ധവും ആകുന്നുള്ളൂ.പ്രണയം പങ്കുവെക്കലാണ് ,തുണയാകലാണ്.

എന്നാല്‍ ഈ പറഞ്ഞതിലെയൊന്നും യഥാര്‍ത്ഥ പ്രണയഭാവത്തെ ഉള്‍ക്കൊണ്ടു കഥ പറയാന്‍ സൂഫിയ്ക്ക് സാധിച്ചില്ല എന്നത് ഖേതകരം തന്നെ.

കുഞ്ഞിന്റെ ജാതകം ഗണിച്ചത് മുതല്‍ അസ്വസ്ഥനാണ് വല്യ കാരണവര്‍ .വളര്‍ന്നു വരുന്ന പെണ്‍കുട്ടി പിന്നീട് കാരണവരെ കെട്ടിപ്പിടിച്ചു "ശങ്കുമാമെടെ ശരീരത്തിന് എന്ത് ചൂടാ..."എന്ന് പറയുന്നതോടെ ആ കുഞ്ഞിന്റെ സാമീപ്യം പോലും അദേഹത്തെ അസ്വസ്ഥനാക്കുന്നു,സ്വന്തം ഭാര്യയുടെ സാമീപ്യം അദേഹത്തെ ഭയപ്പെടുത്തുന്നു.തലയില്‍ വരച്ചത് മാറ്റാന്‍ കഴിയില്ലെന്ന വിശ്വാസമാണോ എന്തോ പിന്നീട് കാര്‍ത്തി മാമുട്ടിയുടെ കൂടെ വീട് വിട്ടു ഓടി പോകുമ്പോള്‍ ശങ്കുമാമയെ മൌനത്തിന്റെ ചങ്ങലയില്‍ തളയ്ക്കുന്നത് എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
പോന്നാനിയിലെയ്ക്ക് ഒളിച്ചോടുന്ന നായികയും നായകനും.പുഴ കടക്കുന്നതിനു മുന്പ് കാര്‍ത്തി കാമുകനെ ശാരീരിക ബന്ധത്തിന് പ്രേരിപ്പിക്കുമ്പോഴും കഥയില്‍ നിറഞ്ഞു നിന്നത് പ്രണയത്തിനപ്പുറം കാമം മാത്രം.പിന്നീട് മതം മാറിയ കാര്‍ത്തിയ്ക്ക് വേണ്ടി അവളുടെ ദൈവങ്ങളെ ഓര്‍ക്കാനായി വീട്ടുതോടിയില്‍ അമ്പലം പണികഴിയ്പ്പിക്കുന്നു മാമുട്ടി.ഇത് വിശ്വാസികളുടെ ഇടയില്‍ ഏറെ കോലഹലമുണ്ടാക്കുകയും മാമുട്ടിയെ ഒറ്റപ്പെടുതുന്നതില്‍ കൊണ്ടെത്തിക്കുകയും ചെയ്യുന്നു .എന്നാല്‍ നല്ലവനും പരോപകാരിയുമായ മാമുട്ടിയ്ക്ക് എതിരായി പറയാനോ പ്രവര്‍ത്തിക്കാനോ സ്വജാതിക്കാര്‍ ആരും മുമ്പോട്ട്‌ വന്നില്ല.എങ്കിലും ഒടുവില്‍ എല്ലാവരാലും ഒറ്റപ്പെട്ടു അപമാനിതനായി വിങ്ങിയ മനസ്സുമായി കിടക്കുന്ന മാമുട്ടിയുടെ (മനസ്സ് കാണാതെ?)തന്റെ ഭോഗേച്ച്ച തീര്‍ക്കാന്‍ ശ്രമിക്കുന്ന പങ്കാളിയുടെ മനസ്സ് ഏതൊരു സ്ത്രീയിലും ആരോച്ചകത ഉളവാക്കുമെന്നത് തീര്‍ച്ച .ഇതാണോ എന്തോ ചെറുവാല്യക്കാരനായ അമീറിനെ പ്രാപിയ്ക്കാന്‍ ഇദ്ദേഹത്തെ പ്രേരിയ്പ്പിക്കുന്നത്?ഇതിനിടയ്ക്ക് ഇയാളെങ്ങനെ സ്വവര്‍ഗാനുരാഗിയായി?
സ്ത്രീശാക്തീകരണം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് സ്ത്രീയ്ക്ക് പുരുഷന് മേലുള്ള ലൈംഗീക ആധിപത്യമാണോ?എന്തോ എനിക്കറിയില്ല...കഥയിലെ നായികയില്‍ ഉടനീളം സ്പുരിയ്ക്കുന്നതും പ്രണയഭാവതിനപ്പുരം കാമത്തിന്റെയും മാദകത്വതിന്റെയും ഭാവം തന്നെ.അതവര്‍ മനോഹരമായി പ്രകടിപ്പിക്കുകയും ചെയ്തിരിക്കുന്നു.എല്ലാം നിസ്സാരമായി കാണുന്ന കാര്‍ത്തിയുടെ ധാര്ഷ്ട്യമോ അതോ അജ്ഞതയോ മാമുട്ടിയെ മരണത്തിലേയ്ക്ക് നയിക്കുന്നത്?ഒടുവില്‍ അമീറിനെ "നല്ലകുട്ടി " ആക്കുകയും മാമുട്ടിയുടെ ഘാതകരെ കൊലപ്പെടുത്തി മരണത്തെ സ്വയംവരിക്കുകയും ചെയ്യുന്ന ബീവിയുടെ ഖബര്‍ ഉയര്ന്നുവരുന്നെടത്ത് ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ബാക്കിയാക്കി സൂഫി കഥ പറഞ്ഞു നിര്‍ത്തുന്നു...യഥാര്‍ത്ഥത്തില്‍ ഇവിടെ വാഴ്ത്ത്തപ്പെടെണ്ടത് മാമുട്ടിയല്ലേ...?എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ചു പ്രണയിനിയ്ക്ക് വേണ്ടി അമ്പലം പണിയുകയും തന്മൂലം മരണപ്പെടുകയും ചെയ്ത മാമുട്ടി.എല്ലാം മുന്കൂട്ടികാണാന് കഴിവുള്ള ഈ ദേവിയുടെ പ്രണയത്തിനെന്തേ മാമുട്ടിയുടെ യാത്രയെ തടയാന്‍ കഴിഞ്ഞില്ല?
മനസ്സില്‍ "തെക്കിനിക്കൊലായില്‍" എന്ന് തുടങ്ങുന്ന മനോഹരമായ ഒരു ഗാനത്തിന്റെ ഈരടികള്‍ മൂളിക്കൊണ്ട് സൂഫി വിളക്കിച്ചേര്ക്കാന്‍ വിട്ടു പോയ കണ്ണികള്‍ കോര്‍ത്തെടുക്കാനുള്ള ശ്രമത്തിലാണ് പലരും.
അനുബന്ധം...
പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ശക്തി യഥാര്‍ത്ഥത്തില്‍ .ഒന്നല്ലേയുള്ളൂ?
നമ്മള്‍ മനുഷ്യരല്ലേ അവയെ പിന്നീട് പല പേര് നല്‍കി വിളിക്കുന്ന
ദേവന്മാരും ദേവികളും ആക്കി മാറ്റിയത്?അതെ മനുഷ്യന്‍ തന്നെയല്ലേ
ദേവന് ഉഗ്രഭാവവും ദേവിയ്ക്ക് ഉര്‍വ്വരതയും കല്‍പ്പിച്ചിരിക്കുന്നത്?
ദേവിയില്‍ അഥവാ പ്രകൃതിയില്‍ അഥവാ ഒരു ശ്രേഷ്ടയായ സ്ത്രീയില്‍
മിത്തുകള്‍ കല്പിച്ചിരിക്കുന്ന ഭാവം വെറും കാമത്തിന്റെയും
ആസക്തിയുടെയും മാത്രമല്ല മറിച് അവളിലെ
അപങ്കിലമായ നിര്‍മ്മലത, അസാധാരണമായ സംയമനം,നിസ്വാര്‍ത്ഥ സേവനം,
ഉപാധികളില്ലാത്ത സ്നേഹം,അജയ്യമായ വിജ്ഞാനം,ആധ്യാത്മിക ചൈതന്ന്യം..
ഇതാണ്,പ്രകൃതിയെ,സ്ത്രീയെ വിശ്വജനനീ ഭാവത്തിലേയ്ക്ക് ഉയര്‍ത്തുന്നത്...
പ്രകൃതിയില്‍ നിന്നും അഭയം പ്രാപിക്കാന്‍ ഒളിച്ചോടുകയാണോ പുരുഷന്‍ ചെയ്യേണ്ടത്...?
മറിച് അവളിലേയ്ക്ക് ഇറങ്ങിവന്നു അവളില്‍ അഭയം പ്രാപിക്കുകയല്ലേ?

കിം കി ദുക് ഒരിക്കല്‍ പരാമര്‍ശിക്കുകയുണ്ടായി...
ഏഷ്യക്കാര്‍ അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും നോക്കി
സിനിമയെ വിലയിരുതുന്നവരാനെന്നു .ശെരിയാണ്, ,സിനിമകള്‍ ഏറെ
കൊട്ടിഘോഷിക്കപ്പെടുന്നത് പലപ്പോഴും വ്യക്തികളെ ആശ്രിച്ചാണ് ...
അഥവാ അവരുടെ ജീവിത ആദര്‍ശങ്ങളെ ആശ്രയിച്ചാണ്
പലപ്പോഴും ആളുകള്‍ സിനിമാ കാണുന്നത് തന്നെ ഈ ഒരു മുന്‍വിധിയോടു കൂടിയാണ് .
അപ്പോഴെല്ലാം നാം മറക്കുന്ന ഒരു കാര്യമുണ്ട്...സിനിമ ദ്ര്ശ്യങ്ങളുടെ കലയാണ്‌ എന്നും
അവയിലൂടെ സിനിമയ്ക്ക് പ്രേക്ഷകരോട് സംവദിക്കാന്‍ കഴിയുന്നില്ലെങ്കില്‍
അതിനെ ആത്മവിമര്‍ശനത്തിനു വിധേയമാക്കണം എന്നും...
ശ്രീ അടൂരും ഇത് തന്നെ പറയുന്നു ."ഓരോ സിനിമയും എന്നെ കൂടുതല്‍ ആത്മാവലോകണം നടത്തുന്നതിലെയ്ക്ക് പ്രേരിപ്പിക്കുന്നു..."സിനിമയെ സിനിമയായി കാണാന്‍ നമ്മള്‍ക്ക് കഴിയട്ടെ...

Sunday 28 February 2010

വീണ്ടും ...

ഇന്നലെ പെയ്ത കിനാമഴയത്തെന്റെ
ഓര്‍മ്മകള്‍ ഈറനണിഞ്ഞ നേരം
കുഞ്ഞി ചിറകുകള്‍ മന്ദം കുടഞ്ഞു ഞാന്‍
ബാല്യത്തിന്‍ കോലായിലേറി നില്‍ക്കെ
പുസ്തകത്താളിലെ നൊമ്പരപ്പീലികള്‍
പെറ്റുപെരുകി പതിനായിരമായി .
എത്തിപ്പിടിക്കാന്‍ കൈനീട്ടി ഞാന്‍ ചെല്ലവേ
പതിയെ തഴുകി കടന്നു പോയി,പിന്നെ,
പൊട്ടിചിരിച്ചുകൊണ്ടാകാശവീഥിയില്‍
തെന്നിപ്പറന്നു മറഞ്ഞകന്നു.
മുറ്റത്തെ മാവിലെന്‍ സ്വപ്നത്താല്‍ കോറിയ
പേരുകള്‍ ഒന്നായ് തെളിഞ്ഞ നേരം
മങ്ങിയ കാഴ്ചയാല്‍ എണ്ണിപ്പെറുക്കി ഞാന്‍
മാനസചെപ്പിലടച്ചു വെക്കെ,
കാറ്റിന്‍ കുസൃതി ഉടച്ചോരെന്‍ ചെപ്പിലെ
വാക്കുകള്‍ ചിന്നി തെറിച്ചു വീണു,മണ്ണില്‍,
കണ്ണുനീര്‍ മുത്തുകളായ്‌ മറഞ്ഞു.
മാറാല കെട്ടിയ പടിപ്പുര കോണിലായ്
എന്തിനോ വേണ്ടി ഞാന്‍ വീണ്ടും തിരയവേ,
ഓര്‍മ്മതന്‍ മുറ്റത്ത്‌ നിന്ന് ഞാനെപ്പഴോ
ഊതി പറത്തിയോരപ്പൂപ്പന്‍ താടികള്‍
പാട വരമ്പത്തൂടോടി വന്നെന്‍ കാതില്‍
ഇക്കിളി കൂട്ടി കടന്നു പോയി.
സ്വപ്‌നങ്ങള്‍ നെയ്തൊരു നക്ഷത്ര കണ്ണുകള്‍
മഴ തോര്‍ന്ന മാനത്തെയ്ക്കൊന്നു പായ്ക്കെ,
ഇലകളില്‍ നിന്നൂര്‍ന്ന മോഹക്കണികകള്‍
പുഞ്ചിരി മുത്തമെനിക്ക് നല്‍കി.

Saturday 13 February 2010

ആത്മാക്കളുടെ വായ

അല്ല...എന്താപ്പോ ഈ 'ആത്തു വെച്ചു കൊടുക്കുകാ' ന്നു പറഞ്ഞാല്‍?അപ്പൂനു ഒന്നും പിടി കിട്ടുന്നില്ലല്ലോ...

അമ്മേ പറയമ്മേ...എന്താ അങ്ങനെ പറഞ്ഞാല്‍?

കുറെ മധുരപലഹാരോം,പായസോം ഒക്കെ ഉണ്ടാക്കീട്ടുമുണ്ട്...എന്നാല്‍ ആരും ഒന്നും അപ്പൂനോട്ടു തരുന്നുമില്ല....അപ്പുവിന്റെ നിര്‍ത്താതെയുള്ള ചോദ്യം ആരും ഗൌനിക്കുന്നെയില്ല...അവന്റെ ഭാഷയില്‍ പറഞ്ഞാല്‍ എല്ലാവരും കൂറയുടെ ചന്തിയ്ക്ക് തിരി കൊളുത്തിയത് പോലെ പരക്കം പായുന്നു..പതിവില്ലാതെ വല്യമ്മേം അമ്മാവന്മാരും ഒക്കെ വന്നുട്ടുമുണ്ട്....

ലക്ഷ്മിയേടത്തി...ഇങ്ങക്ക് അറിയാമോ അതിന്റെ അര്‍ഥം..?

ഒന്ന് പോയെന്റെ അപ്പു...ഇവിടെ പിടിപ്പത് പണിയുണ്ട്...
ഇതെന്താപ്പോ...അരിയെത്രെന്നു ചോദിക്കുമ്പോ പയറഞ്ഞാഴിന്നു പറയരുത് എന്ന് ലക്ഷ്മിയേടത്തി തന്ന്യല്ലേ എന്നോട് പറയാറ്..എന്നിട്ടിപ്പോ...

ലക്ഷ്മിയേടത്തിയ്ക്ക് ഉത്തരം മുട്ടി...നിന്നെ കൊണ്ട് ഞാന്‍ തോറ്റു എന്റെ അപ്പോ...

അതെന്തിനാ തോല്ക്കണേ...ഞാനതിനു എസ്സേ എഴുതാന്‍ ഒന്നും ചോദിച്ചില്ലല്ലോ...അപ്പൂനു ചിരിവന്നു...
ഈ വല്ല്യോര്ടെ ഒരു കാര്യം...

ആത്തു വെച്ച കൊടുക്കുകാന്നു പറഞ്ഞാല്‍,അകത്തു വെച്ച് കൊടുക്കുക..അപ്പൂന്റെ മുത്തശ്ശി മരിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം ആയില്ലേ..... എന്നാലും മുത്തശ്ശീടെ ആത്മാവ് ഇവിടൊക്കെ തന്നെ ഉണ്ട് എന്നാണ് വിശ്വാസം ...നമ്മളെ ഒക്കെ കണ്ടുകൊണ്ട്...അതുകൊണ്ട് എല്ലാ ആണ്ടിനും മുത്തശ്ശിയ്ക്ക് ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കി പടിഞ്ഞാറ്റേല് വെച്ചുകൊടുക്കും .മരിച്ചുപോയ മുത്തശ്ശീടെ ആത്മാവ് അത് വന്നു കഴിക്കുമെന്നാ പറേന്നെ ..വീട്ടിലെ വിശേഷ ദിവസങ്ങളിലും ,ഓണത്തിനും വിഷൂനും ഒക്കെ പായസം ഉണ്ടാക്കുമ്പോ അമ്മ ആദ്യം അവിടെ കൊണ്ട് വെക്കുന്നത് അപ്പു കണ്ടിട്ടില്ല്യേ?മുത്തശ്ശിയ്ക്ക് സന്തോഷയിക്കോട്ടേ...

അല്ല ലക്ഷ്മിയേടത്തിയെ......ഈ ആത്മാവിനു വായും വയറുമുണ്ടോ..?

ഊ....ന്നെ നട്ടപ്രാന്ത് പിടിപ്പിക്കാതെ നീയൊന്നു പോകുന്നുണ്ടോ കുട്ട്യേ...

അപ്പൂന്റെ കണ്ണില് സങ്കടം വരുന്നുണ്ട് ട്ടോ...ന്നെ എന്തിനാ വെറുതെ ചീത്ത പറയുന്നേ....

നിറഞ്ഞ കണ്ണുകളോടെ അപ്പു തിരിഞ്ഞു നടന്നു.ലക്ഷ്മിയേടത്തി കയര്‍ത്തത്‌ കൊണ്ടാണോ അതോ അവന്റെ പ്രിയപ്പെട്ട മുത്തശ്ശിയെ ഓര്‍ത്തിട്ടാണോ ഈ സങ്കടം എന്ന് അവനു തന്നെ പിടികിട്ടിയില്ല.മുത്തശ്ശി ഉണ്ടായിരുന്നെങ്കില്‍ അവന്റെ ഏതു സംശയത്തിനും മറുപടി കിട്ടുമായിരുന്നു..ഇതിപ്പോ ഇനി ആരോടാ ചോദിക്യ..?എല്ലാര്‍ക്കും എപ്പോഴും തിരക്കാ...ഈ വീട്ടില്‍ തന്നോട് മിണ്ടാന്‍ മാത്രം ആര്‍ക്കും നേരമില്ല്യാ...

ആത്മാവിനു വയറുണ്ടോ...
അപ്പൂനു ദേഷ്യം വരാന്‍ തുടങ്ങീട്ടുണ്ട് ട്ടോ...
ഈ പായസം ഒക്കെ അണ്ണാക്കിലോട്ട് ഒഴിക്കുമ്പോ പുറത്ത്തെയ്ക്കല്ലേ ഒഴുകുക...
മുത്തശ്ശിയ്ക്ക് ഇതൊക്കെ മരിക്കുന്നതിനു മുന്‍പും ഇഷ്ടമായിരുന്നല്ലോ...പക്ഷെ അപ്പോഴൊന്നും ആരും മധുരമുള്ളതോന്നും കൊടുത്തു മുത്തശ്ശിയെ സന്തോഷിപ്പിക്കുന്നത് കണ്ടിട്ടില്ലല്ലോ...

'ദാക്ഷായണിയെ......ഈ ചായേല്‍ ഇത്തിരി പഞ്ചാരയ്ട്ടു തായെന്റെ കുട്ട്യേ...'എന്ന് മുത്തശ്ശി ദയനീയമായി ചോദിക്കാറുള്ളത് അവനോര്‍ത്തു...കഴിഞ്ഞതിനു മുന്നത്തെ വിഷുവിനു മുത്തശ്ശിക്കിഷ്ടമുള്ള പരിപ്പ് പ്രഥമന്‍ അമ്മ കാണാതെ ഒളിച്ചു കൊണ്ടുകൊടുത്തപ്പോ ആ മുഖത്തെ ചിരി ഒന്ന് കാണേണ്ടത് തന്നെയായിരുന്നു...കാലു നീട്ടിയിരുന്നു...പല്ലില്ലാത്ത മോണ കാട്ടി..പിന്നെ ആര്‍ത്തിയോടെ പായസം കുടിച്ചു ,വറുത്ത നാളികേരകൊത്തുകള്‍ ചവയ്ക്കാന്‍ പറ്റാത്ത ഖേദത്തോടെ പുറത്തേയ്ക്ക് നീട്ടിത്തുപ്പി,സംതൃപ്തിയോടെ തലയാട്ടുന്ന മുത്തശ്ശി......

ഇന്ന് ഇതൊക്കെ കണ്ടിട്ട് അതുപോലെ ചിരിക്കുന്നുണ്ടാവുമോ മുത്തശ്ശീടെ ആത്മാവ്...പാവം ചിലപ്പോ പായസം കുടിക്കാന്‍ ചെല്ലുംപോഴാവും വായും വയറുമില്ലാത്ത്ത് അറിയുക...ജീവിച്ചിരിക്കുമ്പോള്‍ സന്തോഷിപിച്ചാല്‍ മതിയായിരുന്നില്ലേ എല്ലാര്‍ക്കും...
ഈ അപ്പൂനു ഒന്നും മനസ്സിലാവുന്നില്ല...

നേരം ഒരുപാടായെന്നു തോന്നുന്നു...

മുത്തശ്ശിയെ സന്തോഷിപ്പിക്കാന്‍ വന്നവരൊക്കെ തിരിച്ചു പോയിരിക്കുന്നു ...

മക്കളെയും പെരക്കുട്ടികളെയും ഇങ്ങനെ ഒരുമിച്ചു
ഇടക്കെങ്കിലും കാണുന്നതാണ് എന്റെ സന്തോഷം..എന്ന് മുത്തശ്ശി ഇടയ്ക്കിടെ പറയാറുണ്ടല്ലോ...അപ്പൊ പിന്നെ എല്ലാവരും ഇത്ര വേഗം പോയാല്‍ ആത്മാവിനു സങ്കടാവില്ലെ...

ലക്ഷ്മിയേടത്തിയെ,എല്ലാ ആണ്ടിനും ഇത് പോലെ എല്ലാരും വരുമോ മുത്തശ്ശിയെ സന്തോഷിപ്പിക്കാന്‍?

അതെങ്ങന്യാ എന്റെ അപ്പു..എല്ലാവര്ക്കും അവരോരുടെ ജോലീം തെരക്കും ഒക്കെ ഇല്ലെ...ഒരു കൊല്ലം കൂടി ഒക്കെ വരുമായിരിക്കും...

അത് കഴിഞ്ഞാലോ..?

അത് കഴിഞ്ഞാല്‍ മുത്തശ്ശീന്റെ ആത്മാവിനെ നമ്മള്‍ തിരുനെല്ലീല്‍ കൊണ്ടുപോയി മോക്ഷം കൊടുക്കും...

അപ്പൊ അകത്തു വെച്ച് കൊടുക്കുന്നത് ഏതു ആത്മാവാ കഴിക്യാ?

മുത്തശ്ശി ഇവിടുന്നു പോയ പിന്നെ എന്തിനാ ആത്ത് വെച്ച് കൊടുക്കണന്റെ കുട്ട്യേ...

തിരുനെല്ലീ പോയ ആരാ മുത്തശ്ശിയ്ക്ക് പായസം ഉണ്ടാക്കി കൊടുക്കുക..?

നീയ് പോയി കിടന്നു ഉറങ്ങുന്നുണ്ടോ....മനുഷ്യനെ മെനക്കെടുത്തുന്ന ചോദ്യങ്ങള്‍ ചോദിക്കാതെ...

അപ്പൂനു പിന്നേം സങ്കടം വരുന്നുണ്ട്...അവന്‍ തല താഴ്ത്തി നടന്നു നീങ്ങി..പോകുന്ന പോക്കില്‍ ജനാല വഴി പതുക്കെ പടിഞ്ഞാറ്റയിലേക്ക് എത്തി നോക്കി..ഇല്ല.ഒന്നും തൊട്ടിട്ടില്ല..പായസവും അപ്പവും ഒക്കെ അതെ പടി..

ഹും...മുത്തശ്ശിയെ സന്തോഷിപ്പിക്കാനാത്രേ...അപ്പൂനു ചിരി പൊട്ടി...എനിക്കറിയാം,ജീവനുള്ള മുത്തശ്ശിക്ക് സന്തോഷമില്ലാതിരുന്നാല്‍ എങ്ങന്യ ആത്മാവിനു സന്തോഷിക്കാന്‍ പറ്റുക...
മണ്ടക്കൂട്ടം...ഈ വല്ല്യോര്‍ക്ക് ഒന്നും അറീല്ല്യാ...
വരട്ടെ...
ഞാനും വലുതാവുമല്ലോ.... അപ്പൊ കാണിച്ചു തരാം...
ഒരു കുസൃതിചിരിയോടെ അവന്‍ കിടക്കയിലേയ്ക്ക് വീണു.

Friday 29 January 2010

സ്മൃതി തന്‍ ചിറകിലേറി...

ഒരു വര്‍ഷം കൂടി പ്രകാശവേഗതയോടെ കടന്നു പോയിരിക്കുന്നു.
ഹൃദയത്തെ തഴുകി മനസ്സിനെ തൊട്ടു കടന്നുപോകുന്ന ഓരോ വര്‍ഷവും
എന്നില്‍ നിറയ്ക്കുന്നത് തിരിച്ചുപിടിക്കാന്‍ കഴിയാത്ത സുന്ദരങ്ങളായ ജീവിത മുഹൂര്ത്തങ്ങളാണ്.കൊഴിഞ്ഞു പോയത് തിരിച്ചറിവുകളുടെ വര്‍ഷം.
സ്വന്തമെന്നു അഹങ്കരിച്ചതോന്നും ഒരിക്കലും സ്വന്തമയിരുന്നില്ലെന്ന തിരിച്ചറിവ് ...അറിയാതെയെങ്കിലും ഞാന്‍ തൊട്ടറിഞ്ഞ ഹൃദയങ്ങളുടെ പ്രാര്‍ത്ഥനകളിലെ സത്യം.സുഖഭോഗങ്ങളെല്ലാം സത്യത്തിന്റെയും വിജയത്തിന്റെയും
ഉപോല്പന്നങ്ങലാണെന്ന തിരിച്ചറിവ് ...ഈ നിമിഷം ഞാന്‍ ഓര്‍ക്കുന്നു.
എന്റെ ദിനങ്ങള്‍ ചരിത്രമാക്കി മാറ്റിയ പ്രിയ നാമങ്ങള്‍..
ഉപാധികളില്ലാത്ത സ്നേഹമെന്തെന്നു എന്നെ അറിയിച്ചുകൊണ്ടിരിക്കുന്ന
സുഹൃത്തുക്കള്‍,എന്നെ മനസ്സറിഞ്ഞു പ്രോത്സാഹിപ്പിക്കുന്ന പ്രിയ വായനക്കാര്‍...

എങ്കിലും,പോയ വര്‍ഷം കടുത്ത വേദനകള്‍ സമ്മാനിച്ച മുഹൂര്‍ത്തങ്ങള്‍ ഏറെയാണ്‌.
അതില്‍ ഏറെയും പ്രിയപ്പെട്ടവരുടെ വിയോഗം..തങ്ങളുടെ വാക്കുകളിലൂടെയും,
ദൃശ്യങ്ങളിലൂടെയും ,പ്രവര്‍ത്തനമേഖലകളിലൂടെയും,
തങ്ങളാരാണെന്നു നമ്മെ അറിയിച്ച പ്രിയപ്പെട്ടവര്‍..
അവര്‍ക്കായ് ഈ ഓര്‍മ്മക്കുറിപ്പ്‌...
എല്ലത്തിനുമപ്പുറം,
എന്റെ അരുമ ശിഷ്യര്‍ ,
എപ്പോഴും പുഞ്ചിരിച്ചു ,ഒടുവില്‍ എല്ലാവരെയും വേദനിപ്പിച്ചു കടന്നുപോയ സുജിത്തിനെയും ,
കഴിഞ്ഞു പോയ കാലം ...പാടിപ്പാടി മറഞ്ഞ അഭിഷേകിനെയും ,
പിന്നെ ,എന്റെ മോളുടെ ജീവിതത്തില്‍ ഒരുപാടു സ്വാധീനം ചെലുത്തിയ,അവളുടെ നൃത്തം കാണാന്‍ കാത്തിരുന്നു ,അതുകാണാന്‍ കാത്തു നില്‍ക്കാതെ പറന്നകന്ന അവളുടെ പ്രിയപ്പെട്ട കലാദേവി ടീച്ചറെയും സ്മരിച്ചു കൊണ്ട് ഇവിടെ ഞാന്‍... ഈ പുതുവര്‍ഷത്തില്‍ ...


അനുയാത്ര...

മരണത്തിന്റെ നിറം എന്നെ വല്ലാതെ മോഹിപ്പിക്കുന്നു
എന്റെ കണ്ണുകളില്‍ എരിയുന്ന ഉച്ചവെയില്‍ നാളങ്ങള്‍ പോലെ
എന്റെ നെറ്റിയില്‍ പടര്‍ന്നു കത്തുന്ന സിന്ദൂരത്തിന്റെ ജ്വലനം പോലെ
എന്റെ സിര മുറിഞ്ഞു ഭ്രാന്തമായി ഒഴുകുന്ന രക്തത്തിന്റെ കറുപ്പുപോലെ.
മരണത്തിന്റെ ഗന്ധം എന്നെ വല്ലാതെ വശീകരിയ്ക്കുന്നു
കൊതിയോടെ എന്നെ പുണരുന്ന വേനല്‍ മഴയുടെ ഗന്ധം പോലെ..
എന്നെ തലോടുന്ന രാത്രിയുടെ നനുത്ത സൌരഭ്യം പോലെ
എന്റെ അടഞ്ഞ മുറിയില്‍ കുമിയുന്ന ഏകാന്തതയുടെ നിസ്വനം പോലെ...
ചിലപ്പോഴത് അണമുറിയാത്ത പേമാരി പോലെ മനസ്സില്‍ കോരിചോരിയുന്നു,
മറ്റു ചിലപ്പോള്‍ ആളിപ്പടരുന്ന അഗ്നിനാളങ്ങളായി എന്റെ ചിന്തകളെ വിഴുങ്ങുന്നു...
മരണത്തിന്റെ സ്നേഹ സ്പര്‍ശം എന്റെ തകര്‍ന്ന കണ്ണാടിച്ചില്ലിന്റെ കുളിര് പോലെ
ചിലപ്പോള്‍ എന്റെ കണ്ണുനീരിന്റെ ചൂട് പോലെ
മറ്റു ചിലപ്പോള്‍ എന്റെ പൊലിഞ്ഞ സ്വപ്നത്തിന്റെ നിര്‍വികാരത പോലെ..
ഇപ്പോള്‍,അവന്റെ കാലൊച്ച എന്റെ അരികിലായ് ഞാന്‍ അറിയുന്നു
എന്നും എനിക്ക് കൂട്ടായി നടക്കുന്നോന്‍...
എന്റെ തളര്‍ന്ന സ്മ്രിതികള്‍ക്കൊരു കൈത്താങ്ങായി...
എന്റെ മുന്‍പില്‍ വഴികാട്ടിയായി...
എന്നോട് മന്ത്രിക്കുന്നു...
ഇതാ,ഇത് വഴി,ഇത് നിന്റെ വഴി...