Followers

Friday 27 August 2010

നടക്കട്ടെ ഇരുളിനോപ്പം..


ക്ഷേത്രത്തിനു മുന്‍പിലുള്ള കൈതക്കാട് മിഴി തുറക്കുന്നത് ഗ്രാമീണ നന്മ
ഉണരുന്ന തീവണ്ടിപാതയിലേയ്ക്ക്.
സന്ധ്യകളില്‍, ദീപാരാധനയ്ക്കു ശേഷം കുട്ടികളുടെ കുസൃതികള്‍ നോക്കി കുളക്കടവില്‍ ഇരിക്കുമ്പോഴാവും കുളപ്പടവ് കുലുങ്ങി തീവണ്ടിയുടെ വരവ് അറിയിക്കുക.
കുട്ടികളപ്പോള്‍ കൈകോര്‍ത്ത്‌ പിടിച്ചു, ഒരു കാല്‍ പടവിലും മറ്റേതു വെള്ളത്തിലും ആഴ്ത്തി,പതുക്കെ കുളത്തിന്‍റെ തണുപ്പ്‌ തൊട്ടറിയുകയാവും. പടവ് കുലുങ്ങേണ്ട താമസം തട്ടിപ്പിടഞ്ഞു എഴുനേറ്റു ഒരോട്ടമാണ്.എന്‍റെ വെപ്രാളം പകര്‍ന്ന ഞെട്ടലില്‍ തിരിഞ്ഞു നോക്കി,
ഒരു നിമിഷം ശങ്കിച്ച് എനിയ്ക്ക് പുറകെ അവരും.ഒടുവില്‍ തീവണ്ടിയ്ക്കൊപ്പം കിതച്ചു കൊണ്ട് ഞങ്ങളും..
അരണ്ട വെളിച്ചം നിറച്ച പെട്ടിക്കൂടുകള്‍ അമര്‍തിക്കിതച്ചു കടന്നുപോകുമ്പോള്‍ പാതയ്ക്ക് സമാന്തരമായ് ഓടി കൈവീശി പരസ്പരം നോക്കി പൊട്ടിച്ചിരിക്കുന്ന ഞങ്ങള്‍...

"ഈ അമ്മയ്ക്ക് ഒരു നാണവും ഇല്ലേ, വയസ്സുകാലത്ത് ഈ തടിയും വെച്ച് ഇങ്ങനെ ഓടാന്‍...?",ആമിയുടെ സ്നേഹ ശാസനം...

ഉണ്ണിയെ ചേര്‍ത്തുപിടിച്ചു അവളെ നോക്കി കണ്ണ് ഇറുക്കുമ്പോള്‍ ,
എന്‍റെ കൈകള്‍ തട്ടിമാറ്റി , ഒരു മത്സരത്തിന്റെ ലഹരി കെട്ടടങ്ങാത്ത തന്‍റെ മിഴികള്‍
അകന്നു പോകുന്ന തീവണ്ടിയ്ക്കൊപ്പം പായ്ക്കുന്ന അവന്‍...
തിരിച്ചു കൈതക്കാടിറങ്ങി,ക്ഷേത്രവും ,കുളവും കടന്നു അലസമായി ഒരു നടത്തം,ഒട്ടും ധൃതി വെക്കാതെ...

ഈ ക്ഷേത്രവും, കുളപ്പടവും,കൈതക്കാടും തീവണ്ടിപ്പാതയും ഇന്നെനിക്കന്ന്യമാവുന്നത് ഞാനറിയുന്നു...അല്ലെങ്കില്‍ ഈ ഓര്‍മ്മകളില്‍ നിന്ന്,ഈ സത്യങ്ങളില്‍ നിന്ന് ,അങ്ങകലെയ്ക്ക് ഒളിച്ചോടാന്‍ എന്നെ പ്രേരിപ്പിക്കുന്നത് എന്താണ്?
മുന്പ് ഇവിടെ വന്നാല്‍ ഗ്രാമീണ സൌന്ദര്യം മിഴികളിലും മനസ്സിലും ആവാഹിയ്ക്കാന്‍ തിടുക്കം കൂട്ടിയിരുന്ന ഞാന്‍ ഇപ്പോഴെന്തേ നാല് ചുവരുകള്‍ക്കുള്ളില്‍ ,പുസ്തക കൂമ്പാരങ്ങള്‍ക്ക് നടുവില്‍ ഇലചുരുട്ടി പുഴുവിനെ പോലെ... പതുങ്ങി...?നഗരരാത്രികള്‍ സമ്മാനിച്ച തിരക്കുകള്‍ക്കിടയില്‍ എപ്പോഴോ ,തേഞ്ഞു തീരാറായ ചന്ദ്രക്കലയില്‍ ഏറി,മിഴികള്‍ ആകാശം തുഴയുമ്പോള്‍,നക്ഷത്രകണ്ണുകള്‍ ചിമ്മി മേഘപരപ്പുകള്‍ വകഞ്ഞുമാറ്റി ഇരുളില്‍ അലിയുന്ന ഗഗനചാരികള്‍...തീവണ്ടിപ്പാതകളുടെ പൂര്‍ണ്ണത പോലെ വിമാനങ്ങളുടെ സഞ്ചാരപഥം സങ്കല്‍പ്പിക്കാന്‍ എനിക്കൊരിക്കലും കഴിയാറില്ല.അവ എനിക്കെന്നും അമൂര്തങ്ങളായ നിശാചരികള്‍ ആയിരുന്നു.എന്‍റെ ചിന്തകളുടെ അപൂര്‍ണ്ണത പോലെ തെളിഞ്ഞും മറഞ്ഞും അവ..
ഇമയടച്ച് തുറക്കുന്ന വേഗത്തില്‍ രാത്രി പകലാകുമ്പോള്‍, ഗ്രാമവും ഗ്രാമക്കാഴ്ച്ചകളും എനിക്കന്യമാവുന്നു...പകലിന്‍റെ കത്തുന്ന രശ്മികള്‍ എന്നെ അന്ധയാക്കുമ്പോള്‍, യാന്ത്രികതയ്ക്കൊപ്പം ഒഴുകുന്ന ഞാനും എന്‍റെ ആത്മാവും..എങ്കിലും ചിന്തകളുടെ സ്വകാര്യതയില്‍ മനസ്സിലെ ഓര്‍മ്മകൂട് തുറക്കുമ്പോള്‍ അറിയാതെ രാത്രിയാവാന്‍ മോഹിച്ചുപോവുന്നു...
വെറുതെ ഇരുളിനോപ്പം മാനത്തേയ്ക്ക് നോക്കി,തീവണ്ടിപ്പാതയിലൂടെ ലക്‌ഷ്യം തെറ്റാതെ മുന്നോട്ടു കുതിയ്ക്കാന്‍...ഗഗനചാരികളുടെ സഞ്ചാരപഥം തേടി..

Saturday 21 August 2010

സ്വപ്നങ്ങളുടെ തുമ്പസ്മിതം

മനസ്സാകും പൂക്കൂടയില്‍ ഒരായിരം വസന്തങ്ങളുടെ കാക്കപൂക്കളും മുക്കുറ്റികളും
വിരിയിച്ചു കൊണ്ട് വീണ്ടുമൊരു പൊന്നോണം...
ഈ ദിനം എനിയ്ക്ക് ,കഴിഞ്ഞുപോയ കാലം നെഞ്ചില്‍ നിറച്ച സൌഭഗങ്ങളുടെയും വരാനിരിക്കുന്ന സന്ത്വനങ്ങളുടെയും കണക്കെടുപ്പിന്റെ നാള്...
എന്തിനോ വേണ്ടി പൂത്തുകൊഴിയുന്ന നാലുമണിപൂക്കളുടെ
സൌരഭ്യം എന്നെ വെറുതെ ഭ്രമിപ്പിച്ചിരുന്നു...
കാത്തുകാത്തിരുന്നു ഒടുവില്‍ വിടര്‍ന്നു പുഞ്ചിരിയ്ക്കുന്ന
അവയ്ക്കും എന്റെ സ്വപ്നങ്ങളോളം ആയുസ്സേ ഉണ്ടായിരുന്നുള്ളൂ...
എങ്കിലും, മഴനൂല്‍ കനപ്പിച്ച മലരുകള്‍ പോലെ നീയെന്ന സാന്ത്വനം ഉള്ളില്‍
പകര്‍ന്ന നിര്‍മ്മലമായ നോവുകള്‍...
തേകി തെളിഞ്ഞ മനസ്സില്‍ സ്വപ്നത്തിന്റെ ഉറവ പൊട്ടിയൊഴുകുന്നത്
ഞാനറിഞ്ഞു തുടങ്ങിയ നാളുകള്‍...
രൂപവും ഭാവവുമില്ലാത്ത സ്വപ്നങ്ങള്‍ക്ക് ഞാന്‍ നല്‍കിയ നിറചാര്‍ത്തുകള്‍...
അവ തെച്ചിയായും ചെമ്പരത്തിയായും കോളാമ്പിപൂക്കളായും വിടര്‍ന്ന നാളുകള്‍...
മനസ്സില്‍ ഒരു തുമ്പപാടം ഉയര്‍ത്തിയ,ഉണര്‍ത്തിയ നേരുകള്‍...
കൂടെ വന്നു കൂട്ട് നിന്ന് , ഞാനുണ്ട് കൂടെയെന്ന് ,നീയറിയിച്ച നിമിഷങ്ങള്‍..
മനസ്സിലെ മഞ്ഞുരുക്കുന്ന ഇളം വെയിലായി നീ മാറിയ ദിനങ്ങള്‍...
നിനവുകളില്‍ നിറഞ്ഞ നീയെന്ന നാദം ഉള്ളിലുയര്‍ത്തിയ ഓണപൂവിളികള്‍...
അതില്‍, ഒരു നിറവായി,നിനവായി ,സ്വപ്നമായി,മഴമേഘങ്ങളായി,പൂവിതളായി ,
പൊന്‍തുവലായി
വെറുതെ തെന്നി നീങ്ങിയ മനസ്സ്..വരണ്ട മരുഭൂവില്‍ ഒരു നീര്‍മണിസ്മിതം..
എഴുകടലും കടന്നു പരന്നൊഴുകിയ നിലാസ്മിതത്തില്‍ ഓളങ്ങള്‍ക്കൊപ്പം
ചാഞ്ചാടി നീയും ഞാനും
പിന്നിട്ട നിര്‍മ്മമതയുടെ നാള്‍വഴികള്‍...
പിന്നെ ഒരു സാമീപ്യത്തിന്റെ നനുത്ത സാന്ത്വനമായി എനിക്കൊപ്പം ചേര്‍ന്ന നിന്റെ വാക്കുകളും.
കല്ലില്‍ കനവു കടഞ്ഞ് ,വാക്കില്‍ കവിത വിരിയിച്ച്,എന്നെ തൊട്ടറിഞ്ഞ നീ ഇന്നെവിടെയാണ്‌?
കാതില്‍ നേര്‍ത്ത സംഗീതമായി,ഹൃദയതാളമായി നീ പതിച്ച നാളുകള്‍...
മധുരതരമായ ഒരു സ്വപ്നം പോലെ ഉണര്‍ന്നു എഴുനേറ്റപ്പോള്‍ മാഞ്ഞുപോയ നീ...
വീണ്ടും കണ്ണീര്‍ തണുപിച്ച കവിള്‍തടങ്ങളുമായി ഇവിടെ ഞാന്‍ ....
ആ കണ്ണീരില്‍ അലിഞ്ഞുചേര്‍ന്ന് ഒരു പെരുമഴക്കാലം തീര്‍ക്കാന്‍
ഞാ ന്‍കാത്തിരിക്കുന്നുണ്ടാവാം എന്ന ബോധ്യത്തോടെ അങ്ങകലെ നീയും...???????
ഉള്ളില്‍ വീണ്ടുമൊരു തിരുവോണപുലരി ...
കാലം അണിയിക്കുന്ന മായാപൂക്കളങ്ങള്‍...
സ്വപ്നങ്ങളുടെ തുമ്പസ്മിതം ...

എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍...