Followers

Sunday 31 May 2009

ഞാന്‍

ഞാന്‍, ഒരു മണ്ണാമ്കട്ട
തെന്നിപ്പറക്കുന്ന ചിന്തകള്‍ക്ക്
മുകളില്‍ കയറിയിരുന്നു ,
വേദാന്തം പറയുന്ന
വെറുമൊരു മണ്ണാമ്കട്ട .

ഞാന്‍, ഒരു കരിയില.
സങ്കടമഴയ്ക്ക് മറയായ്‌ ,
സ്വപ്നങ്ങള്‍ക്ക് മുകളില്‍
പുഞ്ചിരിക്കുട നിവര്‍ത്തുന്ന
ഒരു പാവം കരിയില.

ഞാന്‍ ,ഒരു മണ്ണാമ്കട്ട.
പ്രണയമഴ പുണര്‍ന്നു
വാനോളം വളര്‍ന്ന്
കുതിര്ന്നലിഞ്ഞില്ലാതെയാവുന്ന
വെറുമൊരു മണ്ണാമ്കട്ട.

ഞാന്‍,ഒരു കരിയില.
പ്രണയക്കൊടുംകാറ്റില്‍
ചുഴറ്റിയെറിയപ്പെട്ട്
ലക്ഷ്യമറിയാതെ പാറിപ്പറക്കുന്ന
ഒരു പാവം കരിയില.

Wednesday 27 May 2009

അനാമിക

ഇന്നലെ ഞാനെന്നിലെ പ്രണയത്തെ കുരിശില്‍ തറച്ചു
ഇടത്തും വലത്തുമായി കൂട്ടിനെന്റെ മനസ്സും ഹൃദയവും
(അവയുടെ മുറിവില്‍ നിന്നും ഇറ്റ്വീഴുന്ന ചോരയിലെന്റെ
വെള്ള പനിനീര്‍ പുഷ്പങ്ങള്‍ രക്തവര്‍ണമായി) .
വീണ്ടും മൂന്നാംനാള്‍ ഉയര്തെഴ്ഹുനേല്ക്കതിരിക്കാനായി
കൂടെ ഞാനെന്റെ ജീവനും ആത്മാവും സങ്കടതീയില്‍ എരിച്ചു.

ഇന്നലെ എന്റെ പ്രണയം കണ്ണീര്‍ കടലില്‍ മുങ്ങിമരിച്ചു.
മൂന്നാംപക്കം തീരതടിയാതിരിക്കാന്‍ ഞാനെന്റെ
മരവിച്ച മനസ്സും പിടയുന്ന ഹൃദയവും മൌനത്തില്‍ പൊതിഞ്ഞു
പ്രണയത്തിന്റെ കാലില്‍ കെട്ടി തൂക്കി.
(ഞാനിന്നൊരു അരൂപിയാണ് ...
മനസ്സില്ലാത്ത,ഹൃദയമില്ലാത്ത പ്രണയമില്ലാത്ത വെറും ശവശരീരം)

Tuesday 26 May 2009

ചിരി

ചിരി എനിക്കിന്നൊരു വേലിയാണ്..
സ്വപ്നങ്ങള്‍ക്കും വിഷാദത്തിനുമിടയില്‍
നുഴഞ്ഞുകയറാന്‍ ആരെയും അനുവദിക്കാതെ
തടഞ്ഞുനിര്‍ത്തുന്ന
മുള്ളുവേലി.

മഴ

ചിന്തകള്‍ക്ക് ഘനം കൂടുന്നു
ഉള്ളിലെ കാര്‍മേഘങ്ങള്‍
മിഴികളില്‍ പെയ്തിറങ്ങാന്‍
കാത്തിരിക്കുകയാണ്
വരണ്ട മനസ്സു .

ഉറവ

ഇന്നലെ പെയ്ത നിലാവില്‍ എന്റെ സ്വപ്നത്തിന്റെ ഇതളുകള്‍ നനഞ്ഞു കുതിര്‍ന്നു.
വിളറി മരവിച്ച കൊച്ചു മയില്‍പീലിതുണ്ടുകള്‍ പോലെ അവ എന്റെ
ചളിപുരണ്ട കൈവിരലുകള്‍ക്കിടയില്‍ കിടന്നു വിങ്ങിപ്പൊട്ടി .
ഒരു നനുത്ത സ്പര്‍ശത്താല്‍ തലോടിയുണര്ത്താന്‍് ശ്രമിക്കവേ ,
അവ ,പിടിവിട്ടോടിയകന്നെതോ കാണാമറയത്തേക്ക് കുതിച്ചുയര്‍ന്നു ,
ഒരു മഴമേഘമായി വാനില്‍ നിന്നുമെന്നെ നോക്കി കളിയാക്കിച്ചിരിച്ചു...
ഒടുക്കം ഒരു ഭ്രാന്തിയെപ്പോലെ എന്നെ വാരിപ്പുണര്ന്നെന്നില്‍ നനഞ്ഞിറങ്ങി...
ഉള്ളിലെ കനവുകള്‍ക്കു വീണ്ടും പുതുനാമ്പുകള്‍ മുളയിട്ടു തുടങ്ങി.