Followers

Showing posts with label ജീവിതം. Show all posts
Showing posts with label ജീവിതം. Show all posts

Wednesday, 5 October 2011

ദേവാന്വിത


പുറംലോകത്തെ  ആകര്‍ഷിക്കതക്കതായി ഒരു മോടിയും ഈ വീടിനില്ല.മുഖം മിനുക്കാത്ത ചെങ്കല്‍ ചുമരും പൂപ്പും പായലും പിടിച്ചു വഴുവഴുത്ത കറുപ്പടിഞ്ഞ ഓടുകളും.  ദിക്കുനോക്കി  അച്ഛന്‍ നട്ട ദേവതരുവും .കരിമരവും വെപ്പും കണികൊന്നയും അല്ലാതെ ,  മുറ്റത്തു ,വെട്ടിയൊതുക്കി നിരയോപ്പിച്ച കുറ്റിചെടികളോ  പുല്‍ത്തകിടിയോ  ഇല്ല. വര്‍ഷങ്ങള്‍ക്കു മുന്പ് മോള്‍ക്ക്‌ പള്ളിക്കൂടം സമ്മാനിച്ച  മഹാഗണി,നീലാകാശം പുണരാന്‍ വെമ്പി ശൂന്യതയിലേയ്ക്കു പടര്‍ന്നു കയറുന്നു.ഒപ്പം  ഒട്ടും  യുക്തിബോധമില്ലാതെ ഞാന്‍ നട്ട്  കാടുകയറിയ വേലിയരിപൂക്കളും,മതില്‍പച്ച ചേക്കേറിയ ചെടിച്ചട്ടികളില്‍ നട്ട നന്ദ്യാര്‍വട്ടവും  കാശിതുമ്പയും പിന്നെ ഇതളുകളില്‍ പ്രണയം കിനിയുന്ന , കുലകുലയായി വിടര്‍ന്നു ചിരിക്കുന്ന ചെമ്പനീര്‍ പൂക്കളും.
എങ്കിലും ഏറെ വൈകി,  തളര്‍ച്ച്ചയെല്ലാം  ഒരു പുഞ്ചിരിയില്‍ ഒളിപ്പിച്ചു വന്നു കയറുമ്പോള്‍ പടിപ്പുരയ്ക്കു അപ്പുറത്ത് നിന്ന് തന്നെ  മാടി വിളിയ്ക്കുന്ന എന്‍റെ സ്വപ്നക്കൂട് ,മടുപ്പില്ലാതെ ഇരുകൈകളും നീട്ടി വാരിയെടുത്തു ഇവളെന്നെ  മടിയിലിരുത്തും
അകത്തളങ്ങളില്‍ ചുമരുകളുടെ അതിരുകളില്ലാതെ ആകാശനീലിമയില്‍ അലിഞ്ഞുറങ്ങാന്‍ ,
 സ്വപ്നത്തിന്റെ പച്ചപ്പില്‍ നിറഞ്ഞ്‌ ചിരിക്കാന്‍ ,
സ്നേഹത്തിന്റെ പനിനീര്‍ വര്‍ണ്ണത്തില്‍ കളികോപ്പുകള്‍ നിറയ്ക്കാന്‍ ,
ഇവളുടെ ഓരോ മുറികളിലും ചാലിച്ച്ചിരിയ്ക്കുന്നത്   എന്‍റെ സ്വപ്നങ്ങളുടെ  വര്‍ണ്ണം.
ഇത് എന്‍റെ ആത്മാവ്  ഉറങ്ങുന്നിടം.
ആകാശത്തിന്റെയും കടലിന്റെയും അനന്തനീലിമ തൂവിയ ഈ പ്രപഞ്ചം എനിയ്ക്ക് മാത്രം സ്വന്തം.
സ്വപ്‌നങ്ങള്‍ കാണാനും സ്വപ്‌നങ്ങള്‍ പങ്കുവെക്കുവാനും ഉറക്കെചിരിയ്ക്കാനും കിന്നാരം പറയാനും സ്വയം മറക്കാനും കൂട്ടിനെന്റെ കണ്ണനും, പിന്നെ കവിതകളും ,സംഗീതവും , ഒരു കുന്നോളം പുസ്തകങ്ങളും.
ഇത് എന്‍റെ സ്വപ്നം.
ജനാലയ്ക്കപ്പുരത്തെ അനന്തതയിലേയ്ക്ക് നീളുന്ന എന്‍റെ സ്വപ്നം.
വീട് ഒരു മനസ്സാണ്.
ഓരോ പ്രണയിനിയുടെയും മനസ്സ്.

Tuesday, 10 May 2011

അവള്‍


("മിസ്സ്‌...ഈ സംസാരിക്കുന്നത് ഞാനല്ല..ഞാന്‍വേറാരോ ആണ്..
മിസ്സ്‌,എന്നെ തെറ്റിദ്ധരിക്കരുത്...ഞാന്‍ഒരിക്കലും ഒരു ചീത്തകുട്ടി ആയിരുന്നില്ല...."-------

 മത്സരപരീക്ഷകള്‍ക്കും, കൂട്ടുകാരുടെയും വീട്ടുകാരുടെയും അമിത പ്രതീക്ഷകള്‍ക്കും  നടുവില്‍വീര്‍പ്പുമുട്ടി ജീവിതം തന്നെ നഷ്ടപ്പെട്ട  പ്രിയശിഷ്യയെ ഓര്‍ത്തുകൊണ്ട്...)


ഇന്ന് ഞാന്‍ കണ്ട  നിന്റെ മിഴികളില്‍
ആകാശത്തിന്റെ അനന്തനീലിമ ഇല്ലായിരുന്നു
മറിച്ച് ,ഇരുണ്ട ഇടനാഴികകളില്‍ പതിയിരിക്കുന്ന 
ഭൂതകാലത്തിന്റെ വിറയാര്‍ന്ന നിസ്വനങ്ങളും
തണുത്ത ശൂന്യതയും.,

ഭയം കനിഞ്ഞു നല്‍കിയ ചുഴിയില്‍
ദിശ മറന്നു വിഹ്വല്യയായി നീ.
ചിന്തകള്‍വാര്‍ന്ന മനസ്സും,
സ്വരരാഗലയങ്ങള്‍മറന്ന ചുണ്ടുകളും.
നിന്റെ വാക്കുകള്‍ നിന്റെതല്ലാതായിരിക്കുന്നു. 

നിനക്കുള്ളിലിരുന്നു പുലമ്പുന്നത്
ഞാനറിയാത്ത,നീയറിയാത്ത,നീ
നിനക്കറിയാത്ത നിന്റെതല്ലാത്ത കാഴ്ചകള്‍.
അറിയുന്നു ഞാനും നിന്നെ പോലെ
അത് നീയല്ലായിരുന്നു.

വിറയ്ക്കുന്ന കരങ്ങളും,ഉലയുന്ന ശരീരവും,
ദിക്കുകിട്ടാതലയുന്ന മിഴികളും
മുറിഞ്ഞു വീഴുന്ന സ്വരങ്ങളില്‍അടര്‍ന്നു വീഴുന്ന വാക്കുകളും
ഒന്നും  നിന്റെതല്ലയിരുന്നെന്ന നിന്റെ തിരിച്ചറിവ്
അതെന്നെ വല്ലാതെ വേദനിപ്പിക്കുന്നു.

എങ്കിലും,വിടചോല്ലിപിരിയവേ
എന്നെ ഗ്രഹിച്ച നിന്‍തണുത്ത സ്പര്‍ശവും
ഉന്മാദം നിറഞ്ഞ നയനങ്ങള്‍നീട്ടിയ പ്രതീക്ഷയും
വരണ്ട ചുണ്ടുകളെകിയ വിളര്‍ത്ത പുഞ്ചിരിയും
എല്ലാം ,വീണ്ടുമെന്നിലായ് ആശകള്‍നിറയ്ക്കുന്നു.

വരിക നീയാ പഴയ നക്ഷത്രമായ്‌,
കാലം പാതി വഴിയില്‍ഉപേക്ഷിച്ച മോഹങ്ങളാല്‍
ജീവിതം കൊരുത്ത് കാത്തിരിയ്ക്കാം ഞാനിവിടെ,
യുഗങ്ങളോളം,നിനക്കായ്‌.

 .

Thursday, 17 March 2011

നിങ്ങളുടെ നമ്പറും വരും...

"...........എന്താടോ ഇന്ന് പരീക്ഷ....?
ഏയ്‌...അങ്ങനയോന്നുമില്ല സര്‍....എന്തും എഴുതും" 
"ബോറടി മാറ്റാന്‍ ചായയും ഉള്ളിവടയും (?) മുന്നില്‍...(കരിഞ്ഞ വടയ്ക്കുള്ളില്‍ നിന്നും എഴുന്നു നില്‍ക്കുന്ന ഉള്ളിത്തോലും പിന്നെ അതുകൊണ്ട് വന്ന ചേച്ചിയുടെ ആത്മവിശ്വാസവും ആണ് അത് ഉള്ളിവട തന്നെ എന്ന യാഥാര്‍ത്ഥ്യം ഉള്‍കൊള്ളാന്‍ എന്നെ പ്രേരിപ്പിച്ചത് ).അച്ഛന്‍ ഒളിച്ചുവെക്കുന്ന നിലക്കടല കട്ടുതിന്നുന്ന ഉണ്ണിക്കുട്ടന്റെ സാമര്‍ത്ഥ്യം കടം കൊണ്ട് ,പരീക്ഷ എഴുതുന്ന കണ്ണുകള്‍ എന്നെ കാണുന്നില്ലെന്ന ഭാവത്തില്‍ ഒന്ന് കടിച്ചേ ഉള്ളു,അടുത്ത മടയില്‍ നിന്നും...സോറി, മുറിയില്‍ നിന്നും,ഒരു ഗര്‍ജ്ജനം..                  .get lost you....
                  സര്‍...എന്‍റെ ഹാള്‍ ടിക്കറ്റ്‌...
                    അത് എന്ത് വേണം എന്ന്  ഞാന്‍ തീരുമാനിക്കും....ബാഗ്‌ എടുത്തു സ്ഥലം വിട്ടോള്  ...
                      ബാഗ്‌ ഇല്ല സര്‍...
നിസ്സംഗതയോടെ  അവന്‍ മറഞ്ഞു...അലര്‍ച്ച പിറ് പിറ്ക്കലില്‍ അലിയിച്ചു  എന്‍റെ സുഹൃത്തുകൂടിയായ  സാറും .
കോപ്പി അടിയാണ് വിഷയം.എന്നും രാവിലെ എക്സാംഹാളില്‍ ചെല്ലുന്നതിനു മുന്‍പ് മുന്നറിയിപ്പാണ്...
"ഓപ്പണ്‍ സ്കൂള്‍ കുട്ടികള്‍ ഇരിക്കുന്ന ഹാളില്‍ ചെല്ലുന്നവരുടെ ശ്രദ്ധയ്ക്ക്..
ചെറിയ ഒരനക്കം കണ്ടാല്‍ ,രജിസ്റ്റര്‍ നമ്പര്‍ നോട്ട് ചെയ്തു എന്നെ അറിയിച്ചാല്‍ മതി...
ഞങ്ങളുടെ കുട്ടികള്‍ ഇരിക്കുന്ന ഹാളില്‍ പിന്നെ...
ഡോണ്ട് വറി...നോ അവിടെ ഇത്തരം പ്രോബ്ലെംസ് ഉണ്ടാവില്ല..."..മറ്റൊന്ന്...ഒന്നാം വര്‍ഷവും  രണ്ടാം വര്‍ഷവും ചോദ്യപേപ്പര്‍  മാറി കൊടുത്തു പോവാതിരിക്കാന്‍ ശ്രദ്ധിക്കണം...ചിലപ്പോ പുറത്ത് കടന്നു വല്ലവരും പറഞ്ഞാലേ ഇവരാ മാറിയ വിവരം അറിയൂ...കാരണം...അവര്‍ എന്തും  എഴുത്തും...
ചെറുതായി ഒന്നനങ്ങിയപ്പോള്‍  സഹ അദ്ധ്യാപകന്‍ തലയ്ക്കിട്ടൊന്നു മേടി...
"അടങ്ങി ഇരിയവിടെ...ഇത് തന്‍റെ ആര്‍.കെ മിഷന്‍ അല്ല...ഇത് നമ്മുടെ കുട്ടികളുമല്ല..."
ഇരിയ്പ്പു ഉറയ്ക്കാതെ നെടുവീര്‍പ്പിട്ടു...
ശരിയാണ്..ഇത് മത്തങ്ങയല്ല...മാടിനെ വെട്ടുന്ന വെട്ടുകത്തിയുമല്ല...എനിക്കറിയാം ..എന്നാലും...
ഈ തുറന്ന വിദ്യാലയ സംവിധാനം എനിക്കങ്ങട് ദഹിക്കുന്നില്ല്യാ.തന്റെതല്ലാത്ത കാരണങ്ങളാല്‍ ഇവിടെ എത്തപ്പെട്ടു പോവുന്ന കുറെ പാവങ്ങള്‍...(കച്ചറകള്‍ എന്ന് മുദ്രകുത്തപെട്ടവര്‍.)കോണ്ടാക്റ്റ്   ക്ലാസ്സ്‌ എന്ന പ്രഹസനം..തുടര്‍മൂല്യനിര്‍ണ്ണയം എന്ന തട്ടിപ്പ്... (രണ്ടു വര്‍ഷത്തോളം സമാന്തര വിദ്യാലയങ്ങളില്‍ പഠിയ്ക്കുന്ന ഇവരുടെ തുടര്മൂല്യനിര്‍ന്നയം നടത്തുന്നത് വര്‍ഷാവസാനം കോണ്ടാക്റ്റ് ക്ലാസ്സ്‌ എടുക്കുന്ന അധ്യാപകരാനെന്നുള്ളത് വേറെ തമാശ...
ഇതിനൊരു മാറ്റം...?
ചുരുങ്ങിയ നിലയ്ക്ക് ഇവരോടുള്ള സമീപനത്തിലെങ്കിലും...
പ്രിയ  വിദ്യാര്‍ഥികളെ ...നിങ്ങളുടെ നമ്പറും വരും...

Monday, 24 January 2011

തിരുവാതിര


കരിയിലകള്‍ മൂടിയ നടപ്പാതയ്ക്ക്  ഇരുവശവും ഉണങ്ങിയ റബ്ബര്‍ മരങ്ങള്‍ തീര്‍ത്ത മറയ്ക്കുള്ളില്‍
ഏകയായ് അന്തമില്ലാതെ  നടക്കുമ്പോള്‍  പറഞ്ഞറിയിക്കാന്‍ പറ്റാത്ത ആനന്ദം...
ഇലപെയ്യുന്ന മരങ്ങള്‍ക്ക് എന്നോടെന്തോ പറയാനുള്ളത് പോലെ .
നിര്‍ത്താതെ മന്ത്രിക്കുന്ന വേനല്‍ മഴപോലെ ചെറുമര്‍മ്മരത്തോടെ 
ഇലകള്‍ എന്നില്‍ പെയ്തിറങ്ങുന്നു.
ഒരു നിശ്വാസം പോലും താങ്ങാനാവാതെ ഞെട്ടറ്റു ,
പതിയെ പാറി,ആടിയുലഞ്ഞു നൃത്തം വെച്ച് കൊഴിയുന്ന ഇലകള്‍ക്ക് 
ഭൂമിയില്‍ പതിയ്ക്കാന്‍ മടിയുള്ളത് പോലെ.
നിലത്തെത്തും മുന്‍പ് വാനിലെയ്ക്ക് ഉയര്‍ത്താന്‍ ഏതോ ഗന്ധര്‍വന്‍ വരുമെന്ന് 
എന്നെപോലെ അവയും കരുതുന്നുവോ...?
പ്രതീക്ഷകള്‍ക്ക്  മയില്‍പീലിയുടെ ചന്തം...

മകരക്കുളിരില്‍ വിറങ്ങലിച്ച പ്രഭാതം.
മയക്കം വിട്ടുണരാന്‍  മടിയ്ക്കുന്ന എന്നെപോലെ വെളുക്കാന്‍ മടിക്കുന്ന പകലും.
ഉദയസൂര്യന്റെ രശ്മികള്‍ തീര്‍ത്ത കംബളത്തിനുള്ളിൽ   ചുരുണ്ട് കൂടി ആലസ്യത്തോടെ..
ഈ ചെറു മയക്കത്തിന് പകലിലെയ്ക്കുള്ള ഇന്നിന്റെ ദൂരം കുറയ്ക്കാനാകുമോ?



"സംഭവിയ്ക്കുന്നതോന്നും  നമ്മുടെ   ഇഛയ്ക്കല്ല  
ആഗ്രഹിച്ച  ചിലതെങ്കിലും  എപോഴെങ്കിലും  സംഭവിയ്ക്കും  എന്ന്  കരുതാം"
അതിനായി കാത്തിരിപ്പില്ല, ദിനൻ  ... 
അത് സംഭവിയ്ക്കുന്നു ... പകലുകള്‍  പോലെ ..രാവുകള്‍  പോലെ  
"പകലുകളും  രാവുകളും  കൊഴിഞ്ഞു  വീഴവെ  ചില  നനുത്ത  പ്രഭാതങ്ങളും  കുങ്കുമസന്ധ്യകളും   മനസ്സില്‍  കുളിര് കോരിയിടാറില്ലേ?.അവയ്ക്കായി കാത്തിരിക്കു..."
നിന്റെയീ സാന്ത്വനത്തിന്റെ നിറവില്‍ നിറഞ്ഞ ഹൃദയം എന്‍റെ മിഴികളില്‍ തുളുംബുന്നതെന്തെ ?അല്ലെങ്കിലും ഈ കണ്ണുനീര്‍ ഔചിത്യമില്ലത്തെ സ്വന്തക്കാരനെ പോലെ...അസമയങ്ങളില്‍ അനുവാദം ചോദിക്കാതെ കതകു തള്ളിതുറന്നു ദു സ്വാതന്ത്രത്തോടെ ..എങ്കിലും നീ പറഞ്ഞപോലെ അവയുടെ സാന്ത്വനത്തിന്റെ തണുപ്പും പരിഹാസത്തിന്റെ ചൂടും ഞാനറിഞ്ഞില്ലല്ലോ...അവ ആരും കാണാതെ മിഴികളില്‍ തന്നെ മരിച്ചു വറ്റി,എരിവാര്‍ന്ന ചൂടും വരള്‍ച്ചയുടെ  നീറ്റലും ബാക്കിനിര്‍ത്തി...കാഴ്ച മങ്ങുന്നുവോ..?മുന്നില്‍ തെളിഞ്ഞ അക്ഷരങ്ങൾക്കിപ്പുറം നിശ്വാസങ്ങള്‍ തീര്‍ത്ത പുകമറ..ചിതലരിച്ച ഓര്‍മ്മകള്‍ തട്ടിക്കുടഞ്ഞു മാനം കാണിക്കാതെ ഇനിയുമെന്തിനു സൂക്ഷിക്കണം..എരിയുന്ന കരിയിലകള്‍ക്കുമേല്‍ കുടഞ്ഞിടുമ്പോള്‍ അവയില്‍ ചിലത്  തെന്നി മാറി പറന്നു...പാതിയടഞ്ഞ ഏതോ മിഴികള്‍ എനിയ്ക്ക് നേരെ ഒന്ന് പാളിയോ?


ഇല്ലാ...
നീയില്ലാതെ, ഈറക്കുഴലല  ഒഴുകിയെത്തുന്ന ഈ  വൃന്ദാവനത്തിലേയ്ക്കു  ഇനി  ഞാനില്ലാ...
നീയില്ലാത്ത ഈ യമുനാതീരം എനിയ്ക്ക് ഒട്ടും സുന്ദരമായി തോന്നുന്നില്ലാ,,,
പുഷ്പ വർണ്ണങ്ങൾക്കും   യമുനയിലെ വെള്ളിചില്ലുകള്‍ക്കും അതീതമായ
 സര്‍വ്വ നിറങ്ങളും ചാലിച്ച സ്വപ്നലോകം എനിയ്ക്ക് സമ്മാനിച്ച അതെ വൃന്ദാവനം  .ഇവിടെ നീയില്ലാത്ത ഓരോ നിമിഷവും എന്നില്‍ നിറയ്ക്കുന്നത് ഭീതിയുടെയും നിസ്സഹായതയുടെയും ഇരുട്ട് മാത്രം...വെറും ഇരുട്ട്.

ഉള്ളിലിപ്പോഴും ഇലപെയ്യുകയാണ്....നിലയ്ക്കാതെ...

Wednesday, 22 December 2010

പ്രകൃതി


ഇരവെന്‍ പ്രിയന്റെ കണ്ണിലെ വിഷാദം പോലെ
ചിലപ്പോള്‍ കനത്തും,മറ്റു ചിലപ്പോള്‍നിലാവ് പെയ്തും.
പകലെന്‍ പ്രിയന്റെ ചുണ്ടിലെ പ്രകാശം പോലെ
ചിലപ്പോള്‍ നേര്‍ത്തും,ചിലപ്പോള്‍ കനല്ചൂടുതിര്‍ത്തും.
ഉഷസ്സ് ,അവന്റെ മോഹത്തിന്‍ ജ്ഞാനോദയം 
പുല്‍നാമ്പിലെ മഞ്ഞിന്‍ കണികകള്‍ ,
തൊടുക്കും  മഴവില്ലവന്റെ , വര്‍ണ്ണമായാ ലോകം,
ശ്യാമാംബരം,സ്വപ്നത്തിന്‍ നിറം ചാലിച്ച ചിത്രലേഖനതുണി
സന്ധ്യയവന്റെ അലയുന്ന മിഴികളിന്‍ ആഴത്തിനോളവും.
മഴയെൻ പ്രിയന്റെ തോരാത്ത സാന്ത്വനം പോലെ
മഴമുകിലോളങ്ങൾ അവന്റെ ഹൃദയതാളത്തിൻ ആന്ദോളനങ്ങൾ
ഇളം തെന്നൽ,കാതിൽ മൂളാത്തൊനീണങ്ങൾ
കാട്ടുപൂക്കളിൻ ഗന്ധം,പ്രണയത്തിൻ സൗരഭ്യം
അവനെനിയ്ക്കു രാവ്‌,പകൽ,മഴ,കാറ്റ്‌
അവനെന്നിൽ നിറയും  പ്രകൃതി.

Saturday, 13 February 2010

ആത്മാക്കളുടെ വായ

അല്ല...എന്താപ്പോ ഈ 'ആത്തു വെച്ചു കൊടുക്കുകാ' ന്നു പറഞ്ഞാല്‍?അപ്പൂനു ഒന്നും പിടി കിട്ടുന്നില്ലല്ലോ...

അമ്മേ പറയമ്മേ...എന്താ അങ്ങനെ പറഞ്ഞാല്‍?

കുറെ മധുരപലഹാരോം,പായസോം ഒക്കെ ഉണ്ടാക്കീട്ടുമുണ്ട്...എന്നാല്‍ ആരും ഒന്നും അപ്പൂനോട്ടു തരുന്നുമില്ല....അപ്പുവിന്റെ നിര്‍ത്താതെയുള്ള ചോദ്യം ആരും ഗൌനിക്കുന്നെയില്ല...അവന്റെ ഭാഷയില്‍ പറഞ്ഞാല്‍ എല്ലാവരും കൂറയുടെ ചന്തിയ്ക്ക് തിരി കൊളുത്തിയത് പോലെ പരക്കം പായുന്നു..പതിവില്ലാതെ വല്യമ്മേം അമ്മാവന്മാരും ഒക്കെ വന്നുട്ടുമുണ്ട്....

ലക്ഷ്മിയേടത്തി...ഇങ്ങക്ക് അറിയാമോ അതിന്റെ അര്‍ഥം..?

ഒന്ന് പോയെന്റെ അപ്പു...ഇവിടെ പിടിപ്പത് പണിയുണ്ട്...
ഇതെന്താപ്പോ...അരിയെത്രെന്നു ചോദിക്കുമ്പോ പയറഞ്ഞാഴിന്നു പറയരുത് എന്ന് ലക്ഷ്മിയേടത്തി തന്ന്യല്ലേ എന്നോട് പറയാറ്..എന്നിട്ടിപ്പോ...

ലക്ഷ്മിയേടത്തിയ്ക്ക് ഉത്തരം മുട്ടി...നിന്നെ കൊണ്ട് ഞാന്‍ തോറ്റു എന്റെ അപ്പോ...

അതെന്തിനാ തോല്ക്കണേ...ഞാനതിനു എസ്സേ എഴുതാന്‍ ഒന്നും ചോദിച്ചില്ലല്ലോ...അപ്പൂനു ചിരിവന്നു...
ഈ വല്ല്യോര്ടെ ഒരു കാര്യം...

ആത്തു വെച്ച കൊടുക്കുകാന്നു പറഞ്ഞാല്‍,അകത്തു വെച്ച് കൊടുക്കുക..അപ്പൂന്റെ മുത്തശ്ശി മരിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം ആയില്ലേ..... എന്നാലും മുത്തശ്ശീടെ ആത്മാവ് ഇവിടൊക്കെ തന്നെ ഉണ്ട് എന്നാണ് വിശ്വാസം ...നമ്മളെ ഒക്കെ കണ്ടുകൊണ്ട്...അതുകൊണ്ട് എല്ലാ ആണ്ടിനും മുത്തശ്ശിയ്ക്ക് ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കി പടിഞ്ഞാറ്റേല് വെച്ചുകൊടുക്കും .മരിച്ചുപോയ മുത്തശ്ശീടെ ആത്മാവ് അത് വന്നു കഴിക്കുമെന്നാ പറേന്നെ ..വീട്ടിലെ വിശേഷ ദിവസങ്ങളിലും ,ഓണത്തിനും വിഷൂനും ഒക്കെ പായസം ഉണ്ടാക്കുമ്പോ അമ്മ ആദ്യം അവിടെ കൊണ്ട് വെക്കുന്നത് അപ്പു കണ്ടിട്ടില്ല്യേ?മുത്തശ്ശിയ്ക്ക് സന്തോഷയിക്കോട്ടേ...

അല്ല ലക്ഷ്മിയേടത്തിയെ......ഈ ആത്മാവിനു വായും വയറുമുണ്ടോ..?

ഊ....ന്നെ നട്ടപ്രാന്ത് പിടിപ്പിക്കാതെ നീയൊന്നു പോകുന്നുണ്ടോ കുട്ട്യേ...

അപ്പൂന്റെ കണ്ണില് സങ്കടം വരുന്നുണ്ട് ട്ടോ...ന്നെ എന്തിനാ വെറുതെ ചീത്ത പറയുന്നേ....

നിറഞ്ഞ കണ്ണുകളോടെ അപ്പു തിരിഞ്ഞു നടന്നു.ലക്ഷ്മിയേടത്തി കയര്‍ത്തത്‌ കൊണ്ടാണോ അതോ അവന്റെ പ്രിയപ്പെട്ട മുത്തശ്ശിയെ ഓര്‍ത്തിട്ടാണോ ഈ സങ്കടം എന്ന് അവനു തന്നെ പിടികിട്ടിയില്ല.മുത്തശ്ശി ഉണ്ടായിരുന്നെങ്കില്‍ അവന്റെ ഏതു സംശയത്തിനും മറുപടി കിട്ടുമായിരുന്നു..ഇതിപ്പോ ഇനി ആരോടാ ചോദിക്യ..?എല്ലാര്‍ക്കും എപ്പോഴും തിരക്കാ...ഈ വീട്ടില്‍ തന്നോട് മിണ്ടാന്‍ മാത്രം ആര്‍ക്കും നേരമില്ല്യാ...

ആത്മാവിനു വയറുണ്ടോ...
അപ്പൂനു ദേഷ്യം വരാന്‍ തുടങ്ങീട്ടുണ്ട് ട്ടോ...
ഈ പായസം ഒക്കെ അണ്ണാക്കിലോട്ട് ഒഴിക്കുമ്പോ പുറത്ത്തെയ്ക്കല്ലേ ഒഴുകുക...
മുത്തശ്ശിയ്ക്ക് ഇതൊക്കെ മരിക്കുന്നതിനു മുന്‍പും ഇഷ്ടമായിരുന്നല്ലോ...പക്ഷെ അപ്പോഴൊന്നും ആരും മധുരമുള്ളതോന്നും കൊടുത്തു മുത്തശ്ശിയെ സന്തോഷിപ്പിക്കുന്നത് കണ്ടിട്ടില്ലല്ലോ...

'ദാക്ഷായണിയെ......ഈ ചായേല്‍ ഇത്തിരി പഞ്ചാരയ്ട്ടു തായെന്റെ കുട്ട്യേ...'എന്ന് മുത്തശ്ശി ദയനീയമായി ചോദിക്കാറുള്ളത് അവനോര്‍ത്തു...കഴിഞ്ഞതിനു മുന്നത്തെ വിഷുവിനു മുത്തശ്ശിക്കിഷ്ടമുള്ള പരിപ്പ് പ്രഥമന്‍ അമ്മ കാണാതെ ഒളിച്ചു കൊണ്ടുകൊടുത്തപ്പോ ആ മുഖത്തെ ചിരി ഒന്ന് കാണേണ്ടത് തന്നെയായിരുന്നു...കാലു നീട്ടിയിരുന്നു...പല്ലില്ലാത്ത മോണ കാട്ടി..പിന്നെ ആര്‍ത്തിയോടെ പായസം കുടിച്ചു ,വറുത്ത നാളികേരകൊത്തുകള്‍ ചവയ്ക്കാന്‍ പറ്റാത്ത ഖേദത്തോടെ പുറത്തേയ്ക്ക് നീട്ടിത്തുപ്പി,സംതൃപ്തിയോടെ തലയാട്ടുന്ന മുത്തശ്ശി......

ഇന്ന് ഇതൊക്കെ കണ്ടിട്ട് അതുപോലെ ചിരിക്കുന്നുണ്ടാവുമോ മുത്തശ്ശീടെ ആത്മാവ്...പാവം ചിലപ്പോ പായസം കുടിക്കാന്‍ ചെല്ലുംപോഴാവും വായും വയറുമില്ലാത്ത്ത് അറിയുക...ജീവിച്ചിരിക്കുമ്പോള്‍ സന്തോഷിപിച്ചാല്‍ മതിയായിരുന്നില്ലേ എല്ലാര്‍ക്കും...
ഈ അപ്പൂനു ഒന്നും മനസ്സിലാവുന്നില്ല...

നേരം ഒരുപാടായെന്നു തോന്നുന്നു...

മുത്തശ്ശിയെ സന്തോഷിപ്പിക്കാന്‍ വന്നവരൊക്കെ തിരിച്ചു പോയിരിക്കുന്നു ...

മക്കളെയും പെരക്കുട്ടികളെയും ഇങ്ങനെ ഒരുമിച്ചു
ഇടക്കെങ്കിലും കാണുന്നതാണ് എന്റെ സന്തോഷം..എന്ന് മുത്തശ്ശി ഇടയ്ക്കിടെ പറയാറുണ്ടല്ലോ...അപ്പൊ പിന്നെ എല്ലാവരും ഇത്ര വേഗം പോയാല്‍ ആത്മാവിനു സങ്കടാവില്ലെ...

ലക്ഷ്മിയേടത്തിയെ,എല്ലാ ആണ്ടിനും ഇത് പോലെ എല്ലാരും വരുമോ മുത്തശ്ശിയെ സന്തോഷിപ്പിക്കാന്‍?

അതെങ്ങന്യാ എന്റെ അപ്പു..എല്ലാവര്ക്കും അവരോരുടെ ജോലീം തെരക്കും ഒക്കെ ഇല്ലെ...ഒരു കൊല്ലം കൂടി ഒക്കെ വരുമായിരിക്കും...

അത് കഴിഞ്ഞാലോ..?

അത് കഴിഞ്ഞാല്‍ മുത്തശ്ശീന്റെ ആത്മാവിനെ നമ്മള്‍ തിരുനെല്ലീല്‍ കൊണ്ടുപോയി മോക്ഷം കൊടുക്കും...

അപ്പൊ അകത്തു വെച്ച് കൊടുക്കുന്നത് ഏതു ആത്മാവാ കഴിക്യാ?

മുത്തശ്ശി ഇവിടുന്നു പോയ പിന്നെ എന്തിനാ ആത്ത് വെച്ച് കൊടുക്കണന്റെ കുട്ട്യേ...

തിരുനെല്ലീ പോയ ആരാ മുത്തശ്ശിയ്ക്ക് പായസം ഉണ്ടാക്കി കൊടുക്കുക..?

നീയ് പോയി കിടന്നു ഉറങ്ങുന്നുണ്ടോ....മനുഷ്യനെ മെനക്കെടുത്തുന്ന ചോദ്യങ്ങള്‍ ചോദിക്കാതെ...

അപ്പൂനു പിന്നേം സങ്കടം വരുന്നുണ്ട്...അവന്‍ തല താഴ്ത്തി നടന്നു നീങ്ങി..പോകുന്ന പോക്കില്‍ ജനാല വഴി പതുക്കെ പടിഞ്ഞാറ്റയിലേക്ക് എത്തി നോക്കി..ഇല്ല.ഒന്നും തൊട്ടിട്ടില്ല..പായസവും അപ്പവും ഒക്കെ അതെ പടി..

ഹും...മുത്തശ്ശിയെ സന്തോഷിപ്പിക്കാനാത്രേ...അപ്പൂനു ചിരി പൊട്ടി...എനിക്കറിയാം,ജീവനുള്ള മുത്തശ്ശിക്ക് സന്തോഷമില്ലാതിരുന്നാല്‍ എങ്ങന്യ ആത്മാവിനു സന്തോഷിക്കാന്‍ പറ്റുക...
മണ്ടക്കൂട്ടം...ഈ വല്ല്യോര്‍ക്ക് ഒന്നും അറീല്ല്യാ...
വരട്ടെ...
ഞാനും വലുതാവുമല്ലോ.... അപ്പൊ കാണിച്ചു തരാം...
ഒരു കുസൃതിചിരിയോടെ അവന്‍ കിടക്കയിലേയ്ക്ക് വീണു.

Friday, 29 January 2010

സ്മൃതി തന്‍ ചിറകിലേറി...

ഒരു വര്‍ഷം കൂടി പ്രകാശവേഗതയോടെ കടന്നു പോയിരിക്കുന്നു.
ഹൃദയത്തെ തഴുകി മനസ്സിനെ തൊട്ടു കടന്നുപോകുന്ന ഓരോ വര്‍ഷവും
എന്നില്‍ നിറയ്ക്കുന്നത് തിരിച്ചുപിടിക്കാന്‍ കഴിയാത്ത സുന്ദരങ്ങളായ ജീവിത മുഹൂര്ത്തങ്ങളാണ്.കൊഴിഞ്ഞു പോയത് തിരിച്ചറിവുകളുടെ വര്‍ഷം.
സ്വന്തമെന്നു അഹങ്കരിച്ചതോന്നും ഒരിക്കലും സ്വന്തമയിരുന്നില്ലെന്ന തിരിച്ചറിവ് ...അറിയാതെയെങ്കിലും ഞാന്‍ തൊട്ടറിഞ്ഞ ഹൃദയങ്ങളുടെ പ്രാര്‍ത്ഥനകളിലെ സത്യം.സുഖഭോഗങ്ങളെല്ലാം സത്യത്തിന്റെയും വിജയത്തിന്റെയും
ഉപോല്പന്നങ്ങലാണെന്ന തിരിച്ചറിവ് ...ഈ നിമിഷം ഞാന്‍ ഓര്‍ക്കുന്നു.
എന്റെ ദിനങ്ങള്‍ ചരിത്രമാക്കി മാറ്റിയ പ്രിയ നാമങ്ങള്‍..
ഉപാധികളില്ലാത്ത സ്നേഹമെന്തെന്നു എന്നെ അറിയിച്ചുകൊണ്ടിരിക്കുന്ന
സുഹൃത്തുക്കള്‍,എന്നെ മനസ്സറിഞ്ഞു പ്രോത്സാഹിപ്പിക്കുന്ന പ്രിയ വായനക്കാര്‍...

എങ്കിലും,പോയ വര്‍ഷം കടുത്ത വേദനകള്‍ സമ്മാനിച്ച മുഹൂര്‍ത്തങ്ങള്‍ ഏറെയാണ്‌.
അതില്‍ ഏറെയും പ്രിയപ്പെട്ടവരുടെ വിയോഗം..തങ്ങളുടെ വാക്കുകളിലൂടെയും,
ദൃശ്യങ്ങളിലൂടെയും ,പ്രവര്‍ത്തനമേഖലകളിലൂടെയും,
തങ്ങളാരാണെന്നു നമ്മെ അറിയിച്ച പ്രിയപ്പെട്ടവര്‍..
അവര്‍ക്കായ് ഈ ഓര്‍മ്മക്കുറിപ്പ്‌...
എല്ലത്തിനുമപ്പുറം,
എന്റെ അരുമ ശിഷ്യര്‍ ,
എപ്പോഴും പുഞ്ചിരിച്ചു ,ഒടുവില്‍ എല്ലാവരെയും വേദനിപ്പിച്ചു കടന്നുപോയ സുജിത്തിനെയും ,
കഴിഞ്ഞു പോയ കാലം ...പാടിപ്പാടി മറഞ്ഞ അഭിഷേകിനെയും ,
പിന്നെ ,എന്റെ മോളുടെ ജീവിതത്തില്‍ ഒരുപാടു സ്വാധീനം ചെലുത്തിയ,അവളുടെ നൃത്തം കാണാന്‍ കാത്തിരുന്നു ,അതുകാണാന്‍ കാത്തു നില്‍ക്കാതെ പറന്നകന്ന അവളുടെ പ്രിയപ്പെട്ട കലാദേവി ടീച്ചറെയും സ്മരിച്ചു കൊണ്ട് ഇവിടെ ഞാന്‍... ഈ പുതുവര്‍ഷത്തില്‍ ...


അനുയാത്ര...

മരണത്തിന്റെ നിറം എന്നെ വല്ലാതെ മോഹിപ്പിക്കുന്നു
എന്റെ കണ്ണുകളില്‍ എരിയുന്ന ഉച്ചവെയില്‍ നാളങ്ങള്‍ പോലെ
എന്റെ നെറ്റിയില്‍ പടര്‍ന്നു കത്തുന്ന സിന്ദൂരത്തിന്റെ ജ്വലനം പോലെ
എന്റെ സിര മുറിഞ്ഞു ഭ്രാന്തമായി ഒഴുകുന്ന രക്തത്തിന്റെ കറുപ്പുപോലെ.
മരണത്തിന്റെ ഗന്ധം എന്നെ വല്ലാതെ വശീകരിയ്ക്കുന്നു
കൊതിയോടെ എന്നെ പുണരുന്ന വേനല്‍ മഴയുടെ ഗന്ധം പോലെ..
എന്നെ തലോടുന്ന രാത്രിയുടെ നനുത്ത സൌരഭ്യം പോലെ
എന്റെ അടഞ്ഞ മുറിയില്‍ കുമിയുന്ന ഏകാന്തതയുടെ നിസ്വനം പോലെ...
ചിലപ്പോഴത് അണമുറിയാത്ത പേമാരി പോലെ മനസ്സില്‍ കോരിചോരിയുന്നു,
മറ്റു ചിലപ്പോള്‍ ആളിപ്പടരുന്ന അഗ്നിനാളങ്ങളായി എന്റെ ചിന്തകളെ വിഴുങ്ങുന്നു...
മരണത്തിന്റെ സ്നേഹ സ്പര്‍ശം എന്റെ തകര്‍ന്ന കണ്ണാടിച്ചില്ലിന്റെ കുളിര് പോലെ
ചിലപ്പോള്‍ എന്റെ കണ്ണുനീരിന്റെ ചൂട് പോലെ
മറ്റു ചിലപ്പോള്‍ എന്റെ പൊലിഞ്ഞ സ്വപ്നത്തിന്റെ നിര്‍വികാരത പോലെ..
ഇപ്പോള്‍,അവന്റെ കാലൊച്ച എന്റെ അരികിലായ് ഞാന്‍ അറിയുന്നു
എന്നും എനിക്ക് കൂട്ടായി നടക്കുന്നോന്‍...
എന്റെ തളര്‍ന്ന സ്മ്രിതികള്‍ക്കൊരു കൈത്താങ്ങായി...
എന്റെ മുന്‍പില്‍ വഴികാട്ടിയായി...
എന്നോട് മന്ത്രിക്കുന്നു...
ഇതാ,ഇത് വഴി,ഇത് നിന്റെ വഴി...